വ്യോമാക്രമണം; 25 താലിബാന്‍ ഭീകരരെ വധിച്ചുവെന്ന് അഫ്ഗാന്‍ സേന

കാബൂള്‍: കാണ്ഡഹാറിലെ താലിബാന്‍ കേന്ദ്രത്തില്‍ അഫ്ഗാന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 25 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രാലയം. ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറിയതോടെയാണ് താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ ഏറ്റമുട്ടല്‍ ആരംഭിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ മാത്രം രാജ്യത്തെ 34 പ്രവശ്യ തലസ്ഥാനങ്ങളില്‍ 7 എണ്ണം താലിബാന്‍ കീഴടക്കി. കാണ്ഡഹാര്‍, ലഷ്‌ക്കര്‍ ഗാഹ്, ഹേരത്ത് എന്നിവിടങ്ങളില്‍ അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജൂലൈ 9 മുതല്‍ 4 അഫ്ഗാന്‍ നഗരങ്ങളില്‍ മാത്രം 180 പേര്‍ കൊല്ലപ്പെടുകയും 1,180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് യുഎന്‍ മനുഷ്യവകാശ ഹൈ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലെറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ സേനയും താലിബാനും ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ധാരണയിലെത്തിയില്ലെങ്കില്‍ അഫ്ഗാന്‍ ജനതയുടെ അവസ്ഥ മോശമാകുമെന്നും ബാച്ച്ലെറ്റ് പറഞ്ഞിരുന്നു.

 

Top