തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടു, ഫലം വന്നില്ല; കടുത്ത പ്രതിഷേധത്തില്‍ ജനക്കൂട്ടായ്മകള്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലം വൈകുന്നതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടായ്മകള്‍. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലമാണ് വൈകുന്നത്. ഇനിയും ഫലം വൈകിയാല്‍ ഇലക്ഷന്‍ കമ്മിഷന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രാജ്യസുരക്ഷയെയും രാഷ്ട്രീയ നിലനില്പ്പിനേയും ബാധിക്കുന്ന പ്രശ്‌നമാണിതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

2019 ഡിസംബര് 22ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിച്ചിരുന്നെങ്കിലും വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് ഫല പ്രഖ്യാപനം മരവിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിയായ അബ്ദുല്ല അബ്ദുല്ലയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട പ്രാഥമിക ഫലം അനുസരിച്ച് പ്രസിഡന്റ് അഷ്‌റഫ് ഖനിക്ക് 923,868 വോട്ടുകളും എതിര്‍ സ്ഥാനാര്‍ഥിയായ അബ്ദുല്ല അബ്ദുല്ലക്ക് 720,990 വോട്ടുകളുമാണ് ലഭിച്ചത്. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് പരാതി കമ്മിഷന്‍ വോട്ടുകളുടെ പ്രത്യേക ഓഡിറ്റിങ് നടത്താന്‍ തീരിമാനിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു.

Top