അഫ്ഗാനിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

കാബൂൾ: തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ ആളൊഴിഞ്ഞ സൈനിക താവളത്തിനുള്ളില്‍ താലിബാന്‍ പ്രവർത്തകരെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച നടന്ന അഫ്ഗാൻ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

യുഎസ് മിലിട്ടറിയും നാറ്റോ സേനയും സൈന്യത്തെ പിന്‍വലിക്കുന്നതോടുകൂടി അഫ്ഗാനിസ്ഥാൻ കൂടുതൽ അക്രമങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങിയേക്കും. അതേസമയം നഹർ സരജ് ജില്ലയിൽ താലിബാനുമായി വ്യോമസേനയും സൈന്യവും ഏറ്റുമുട്ടി.

വെള്ളിയാഴ്ച മരിച്ചവരുടെ എണ്ണം 30 ആണെന്നും ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ആക്രമികൾ അവകാശപ്പെട്ടു. സാധാരണക്കാരെയാണ് അഫ്ഗാൻ സൈന്യം വധിച്ചതെന്ന് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദും ആരോപിച്ചു.

ജനങ്ങളെ സംരക്ഷിക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം മാത്രമായി ഏകദേശം 1,783 പേർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാണ് കണക്കുകൾ പറയുന്നത്.

Top