സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം; മാധ്യമം പത്രം നിരോധിക്കാന്‍ കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു

മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം. ജലീലിനും കോണ്‍സല്‍ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനല്‍ ഉപയോഗിച്ചായിരുന്നു ഈ അനധികൃത ഇടപാടുകളെന്നും സത്യവാങ്മൂലത്തിലുണ്ട്. മാധ്യമം ദിനപ്പത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപമെന്നും സ്വപ്ന നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.

പ്രോട്ടോക്കള്‍ ലംഘനം നടത്തി കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തില്‍ സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. നയതന്ത്ര ചാനല്‍ വഴിയുളള ഇടപാടിന് സര്‍ക്കാരിനെ ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോണ്‍സല്‍ ജനറല്‍ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനല്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടത്താനായിരുന്നു ജലീലിന്റെ ശ്രമം. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നുണ്ട്.

Top