ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പരാതിയുമായി കുടുംബം

കോട്ടയം : പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പരാതിയുമായി കുടുംബം.

സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല്‍ വളണ്ടിയറായി പോയതെന്ന വാദം തെറ്റാണ്, സംഘാടകര്‍ സ്‌കൂളില്‍ നിന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല്‍ സഹായിയായി പോയത്, അപകടം നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണെന്നും അഫീലിന്റെ പിതാവ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റ് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടനത്തില്‍ പിഴവുണ്ടായതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ നാലിനാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനുമായ അഫീല്‍ ജോണ്‍സന്റെ തലയില്‍ ഹാമര്‍ വീണത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫീല്‍ ഈ മാസം 21നാണ് മരിച്ചത്.

Top