പരസ്യപ്പോര് ഗുണം ചെയ്യില്ല; രമേശ് ചെന്നിത്തലയെ പിന്തിരിപ്പിക്കാന്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്

തിരുവനന്തപുരം: പുതുപ്പള്ളി ഫലത്തിന് ശേഷം സംഘടനാ പ്രശ്‌നങ്ങളില്‍ ആഞ്ഞടിക്കാനൊരുങ്ങുന്ന രമേശ് ചെന്നിത്തലയെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം. പരസ്യപ്രതികരണം പാടില്ലെന്നും പരാതി പാര്‍ട്ടി ഫോറത്തില്‍ മാത്രം ഉന്നയിച്ചാല്‍ മതിയെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.

സിഡബ്‌ള്യുസി പട്ടികയിലെ അമര്‍ഷം പുറത്തൊഴുക്കാന്‍ പുതുപ്പള്ളി കഴിയാന്‍ മാറ്റിവെക്കുകയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള അസംതൃപ്തര്‍. എട്ടിന് ശേഷം പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കെ അനുനയനീക്കങ്ങളാണപ്പോള്‍ സജീവം. തന്നെ തഴഞ്ഞ് തരൂരിനെ സ്ഥിരം അംഗമാക്കിയതില്‍ കടുത്ത അതൃപ്തിയാണ് ചെന്നിത്തലക്കുള്ളത്. അമര്‍ഷം ഉള്ളിലൊതുക്കി പുതുപ്പള്ളിയില്‍ സജീവമായ രമേശിനോട് ഇനി വെടിപൊട്ടിക്കരുതെന്നാണ് ഒപ്പമുള്ളവര്‍ ആവശ്യപ്പെടുന്നത്.

പരസ്യപ്രതികരണം ഒഴിവാക്കാന്‍ ഐ ഗ്രൂപ്പ് ചെലുത്തുന്നത് കടുത്ത സമ്മര്‍ദ്ദമാണ്. പുതുപ്പള്ളിയില്‍ ചാണ്ടിക്ക് വലിയ ജയമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ജയം ഉണ്ടാക്കുന്ന ആഹ്ലാദ അന്തരീക്ഷത്തില്‍ പോരിനിറങ്ങിയാല്‍ നെഗറ്റീവാകുമെന്ന സന്ദേശം സഹപ്രവര്‍ത്തകര്‍ രമേശിനെ അറിയിച്ചു. പക്ഷെ കാത്തിരിക്കാന്‍ മാധ്യമങ്ങളോട് പറഞ്ഞതും പരാതി എങ്ങനെ ഉന്നയിക്കുമെന്നതും പ്രശ്‌നമാണ്. അതൃപ്തി തല്‍ക്കാലം പാര്‍ട്ടി ഫോറങ്ങളില്‍ ഉന്നയിക്കുക അല്ലെങ്കില്‍ എഐസിസി നേതൃത്വത്തെ നേരിട്ട് കണ്ട് പറയുക എന്നീ ബദല്‍ നിര്‍ദ്ദേശമാണ് ചെന്നിത്തലക്ക് മുന്നില്‍ ഗ്രൂപ്പ് നേതാക്കള്‍ വച്ചത്.

യുദ്ധത്തിനിറങ്ങണോ എന്നതില്‍ രമേശിനും ഇപ്പോള്‍ രണ്ടഭിപ്രായമാണ്. പുതുപ്പള്ളിക്കായി പറയാനുള്ളത് മാറ്റിവെച്ച കെ മുരളീധരനും കാത്തിരിക്കുന്നത് ഫലത്തെ തന്നെയാണ്. പുതുപ്പള്ളിക്ക് ശേഷം പാര്‍ട്ടി നേരെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കാണിറങ്ങുന്നത്.

ഏത് സമയവും തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇനിയൊരു പരസ്യപ്പോര് ഗുണം ചെയ്യില്ലെന്ന പൊതുവിലയിരുത്തലാണ് അസംതൃപ്തരായ നേതാക്കളോട് അടുപ്പമുള്ളവര്‍ പറയുന്നുണ്ട്. അസംതൃപ്തരെ പരസ്യപ്രതികരണത്തില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്ന പുതുപ്പള്ളി മാര്‍ജിനാണ് കെപിസിസി നേതൃത്വത്തിന്റെയും കണക്ക് കൂട്ടല്‍.

Top