ഏതെങ്കിലും ലീഗുകാര്‍ ദുബായില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടു വന്ന് മലപ്പുറത്ത് വിതരണം ചെയ്‌തോ: അഡ്വ ജയശങ്കര്‍

കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ഉമ്മര്‍കോയ മുതല്‍ ആര്യാടന്‍ വരെ എത്ര കോണ്‍ഗ്രസുകാര്‍, മുഹമ്മദ്‌കോയ മുതല്‍ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാര്‍ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്‌തോ എന്നാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസരൂപേണ ചോദിക്കുന്നത്.

അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീല്‍ സാഹിബിനേ കഴിഞ്ഞുളളൂവെന്നും ജലീലിന്റെ രാജി ആവശ്യപ്പെടുന്നവര്‍ അവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പിന്തിരിപ്പന്മാരാണെന്നും ജയശങ്കര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലപ്പുറം സുൽത്താൻ എന്നറിയപ്പെടുന്ന മന്ത്രി കെടി ജലീൽ ദുബായിൽ നിന്ന് ഖുർആൻ കൊണ്ടുവന്നതിന് കോൺസുലേറ്റിലും രേഖയില്ല, കസ്റ്റംസിലും രേഖയില്ല, സീആപ്റ്റിലും രേഖയില്ല എന്നാണ് ബൂർഷ്വാ പത്രങ്ങൾ അലമുറയിട്ടു കരയുന്നത്. പ്രതിപക്ഷ നേതാക്കൾ അതാവർത്തിക്കുന്നു.

അസൂയക്കാർ അങ്ങനെ പലതും പറയും. നമ്മൾ ഗൗനിക്കേണ്ട.

ഉമ്മർകോയ മുതൽ ആര്യാടൻ വരെ എത്ര കോൺഗ്രസുകാർ, മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്തോ? ഇല്ല. അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീൽ സാഹിബിനേ കഴിഞ്ഞുളളൂ.

ജലീലിൻ്റെ രാജി ആവശ്യപ്പെടുന്നവർ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊളളാൻ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണ്. അവരെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക.

Top