‘ഫ്രാങ്കോ പിതാവിന്’ വേണ്ടിയാണോ സിഎംസി അംഗങ്ങളുടെ പ്രാര്‍ത്ഥനയെന്ന് അഡ്വ.ജയശങ്കര്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി വിവാദത്തില്‍ കര്‍മ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ അഭിപ്രായം എന്താണെന്ന് ചോദിച്ചുകൊണ്ട് അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌. വിഷയത്തില്‍ പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയതിനെ പരിഹസിച്ച് കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തിയിരിക്കുന്നത്.

ഫ്രാങ്കോ പിതാവിനു വേണ്ടിയാണോ കന്യാസ്ത്രീയ്ക്കു വേണ്ടിയാണോ കര്‍മ്മലീത്ത സന്യാസിനി സമൂഹം പ്രാര്‍ത്ഥിക്കുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നും സത്യാവസ്ഥ സിസ്റ്റര്‍മാര്‍ക്കും കര്‍ത്താവു തമ്പുരാനും മാത്രം അറിയാമെന്നും അദ്ദേഹം കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഭിവന്ദ്യ ജലന്തര്‍ മെത്രാനും കുറവിലങ്ങാട്ടെ ഏതാനും കന്യാസ്ത്രീകളും തമ്മിലുള്ള കശപിശയില്‍ തികഞ്ഞ നിഷ്പക്ഷത പാലിക്കാന്‍ കര്‍മ്മലീത്ത സന്യാസിനീ സമൂഹം (സി എം സി) തീരുമാനിച്ചു. മദര്‍ ജനറാള്‍ ഇതു സംബന്ധിച്ച കല്പന പുറപ്പെടുവിച്ചു.

പീഡന വിവാദത്തില്‍ സിഎംസി സിസ്റ്റേഴ്‌സ് ആരും ഒരു അഭിപ്രായവും പറയില്ല, ജാഥയ്ക്കോ ധര്‍ണയ്ക്കോ പോകില്ല, വാട്‌സ് ആപ്പിലോ ഫേസ്ബുക്കിലോ പ്രതികരിക്കില്ല. അതേസമയം കര്‍ത്താവീശോ മിശിഹയോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കും.

ഫ്രങ്കോ പിതാവിനു വേണ്ടിയണോ കന്യാസ്ത്രീയ്ക്കു വേണ്ടിയണോ സിഎംസി പ്രാര്‍ത്ഥിക്കുന്നതെന്ന് ജനറാളമ്മയുടെ കല്പന കൊണ്ട് വ്യക്തമല്ല. അക്കാര്യം സിസ്റ്റര്‍മാര്‍ക്കും കര്‍ത്താവു തമ്പുരാനും മാത്രം അറിയാം.

Top