ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടു വെച്ച സാലറി ചലഞ്ചിനെ എതിര്‍ത്ത് അഡ്വ. ജയശങ്കര്‍ രംഗത്ത്. കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ ഐസക്കിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് ആരോപിച്ചപ്പോള്‍ ആരും അത് അത്ര കാര്യമാക്കിയില്ലെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടാം ഭാഗമായി സാലറി ചലഞ്ചും മൂന്നാം ഭാഗമായി ഗ്രാറ്റ്വിറ്റി ചലഞ്ചും കൊണ്ടുവരുമെന്നും ജയശങ്കര്‍ പരിഹാസരൂപേണ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഐസക് സഖാവിൻ്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചപ്പോൾ ആരും അതത്ര കാര്യമാക്കിയില്ല. ഹസ്സൻജി രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച ദുരാരോപണം എന്നേ കരുതിയുളളൂ.

എന്നാൽ, അതുതന്നെ ഇപ്പോൾ കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി, കൊളള എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നു.

ചമ്മൽ എന്ന പദമില്ല, ഐസക്കിൻെറ നിഘണ്ടുവിൽ. അദ്ദേഹം സാലറി ചലഞ്ചിൻ്റെ രണ്ടാം ഭാഗമായി പെൻഷൻ ചലഞ്ച് അവതരിപ്പിക്കുന്നു. സർവീസ് പെൻഷൻകാർ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കണം. അടുത്ത ഘട്ടത്തിൽ ക്ഷേമ പെൻഷനുകൾക്കും ഇത് ബാധകമാക്കും.

സാലറി ചലഞ്ചിൻ്റെ മൂന്നാം ഭാഗം ഗ്രാറ്റ്വിറ്റി ചലഞ്ച് ആയിരിക്കും. ഈ വർഷം സേവനത്തിൽ നിന്ന് പിരിയുന്ന എല്ലാ ജീവനക്കാരുടെയും വിടുതൽ ആനുകൂല്യത്തിൻ്റെ നിശ്ചിതഭാഗം ഖജനാവിലേക്ക് മുതൽ കൂട്ടും.

അടിക്കുറിപ്പ്: കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ തച്ചങ്കരി ഏമാൻ്റെ ശബരിമല ചലഞ്ച്: നിലക്കൽ- പമ്പ റൂട്ടിൽ ചാർജ് കൂട്ടി. കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചൻ!

Top