തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതി പാര്‍ട്ടി അന്വേഷിക്കുന്നതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. അന്വേഷണം പൊടിപൂരമായി പുരോഗമിക്കുകയാണെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.
ഓഗസ്റ്റ് 14ന് പരാതി കിട്ടി. 15നു പുലർച്ചെ പരാതിക്കാരിയെ വിളിച്ചു കാര്യം തിരക്കി. 16നു വൈകീട്ട് സഖാവ് ശശിയെ ഫോണിൽ വിളിച്ച് തിരുവനന്തപുരത്തേക്കു വരാൻ ആവശ്യപ്പെട്ടു. ഉരുൾപൊട്ടലും മലവെള്ളവും വകവെക്കാതെ 18നു തന്നെ സഖാവ് തലസ്ഥാനത്തെത്തി. തമ്പാനൂർ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് ഏകെജി സെൻ്ററിൽ എത്തി. തൽക്ഷണം വിശദീകരണം എഴുതിവാങ്ങി.
അതുകഴിഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്തു. രണ്ടംഗ അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു. അന്വേഷണം പൊടിപൂരമായി പുരോഗമിക്കുന്നു. റിപ്പോർട്ട് ഉടനെ കിട്ടും, കിട്ടിയാൽ ഉടനെ നടപടി ഉണ്ടാകും. സംശയം വേണ്ട, സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും പാർട്ടി തയ്യാറല്ല.