കൊച്ചി: ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും. കശ്മീരിനെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജമ്മു കാശ്മീർ നിയമസഭ പിരിച്ചുവിട്ടു. പിഡിപിയും നാഷണൽ കോൺഫറൻസും കോൺഗ്രസും യോജിച്ചു മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ നടപടി.
ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോൾ കളിക്കാനൊരുങ്ങുന്നത്.
എസ് ആർ ബൊമ്മൈ കേസിലെ സുപ്രീംകോടതി വിധിക്ക് കടക വിരുദ്ധമാണ് ഈ പിരിച്ചുവിടൽ. 2005ൽ ബിഹാർ നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ വിളംബരം സുപ്രീംകോടതി റദ്ദാക്കിയതും കോടതിയുടെ രൂക്ഷ വിമർശനമേറ്റ ഗവർണർ ബൂട്ടാസിങ് രാജിവെച്ചതും സ്മരണീയം.
ബിഹാറോ ഝാർഖണ്ഡോ പോലെയല്ല ജമ്മു കശ്മീർ. അവിടെ വിഘടനവാദവും തീവ്രവാദവും രൂക്ഷമാണ്. പാക്കിസ്ഥാൻ്റെ പ്രത്യക്ഷ പിന്തുണ പ്രക്ഷോഭകർക്കുണ്ടുതാനും.
നിയമസഭ പിരിച്ചുവിട്ടതോടെ വിഘടനവാദികളുടെ വാദങ്ങൾക്ക് ഒരു പരിധിവരെ സാധൂകരണമായി.
ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും.
കശ്മീരിനെ ദൈവം രക്ഷിക്കട്ടെ.