ശബരിമല വിഷയം; മുഖ്യന്റെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: ശബരമലയില്‍ മണ്ഡലപൂജയ്ക്ക് മുംബൈയില്‍ നിന്നും പറന്നുവന്ന തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ആര്‍എസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ട് മടങ്ങി പോകേണ്ടി വന്നു. സുപ്രീം കോടതി വിധി നടപ്പാക്കും. യുവതികള്‍ക്ക് സംരക്ഷണം നല്‍കും എന്നൊക്കെ പ്രസംഗിച്ച മുഖ്യന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് അഡ്വ ജയശങ്കര്‍ പരിഹാസരൂപേണ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പളളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുളളും കാലുക്ക് മെത്തൈ..

തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.

മണ്ഡലപൂജയ്ക്ക് മുംബൈയിൽ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ആർഎസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.

സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ തന്നെ, ദേവസ്വം ബോർഡ് ‘സാവകാശ’ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.

#മുഖ്യൻ്റെ വാക്കും _പഴയ ചാക്കും

Top