രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല; അഡ്വ ജയശങ്കര്‍

കൊച്ചി: തെലങ്കാനയിലും ആന്ധ്രയിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി മത്സരിക്കാനും കേന്ദ്രത്തില്‍ മഹാഗഡ്ബന്ധന്‍ ശക്തിപ്പെടുത്താനും ചന്ദ്രബാബു നായിഡു തീരുമാനിച്ചിരിക്കുകയാണ്. നരേന്ദ്രമോദിയുടെ ഉറ്റതോഴനായിരുന്നു ചന്ദ്രബാബു നായിഡു. എന്നാല്‍ ഇപ്പോള്‍ അതേ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ജനാധിപത്യം ശക്തിപ്പെടുത്താനും അഴിമതി തുടച്ചുനീക്കാനും പുറപ്പെടുകയാണ്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ലെന്നും സ്ഥായിയായ താല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളൂവെന്നും അഡ്വ ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തെലങ്കാനയിലും ആന്ധ്രയിലും കോൺഗ്രസുമായി മുന്നണിയുണ്ടാക്കി മത്സരിക്കാനും കേന്ദ്രത്തിൽ മഹാഗഡ്ബന്ധൻ ശക്തിപ്പെടുത്താനും ചന്ദ്രബാബു നായിഡു തീരുമാനിച്ചു.

യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചയാളാണ് ചന്ദ്രബാബു നായിഡു. അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിയുടെ കിങ്കരനായിരുന്നു. 1978ൽ പാർട്ടി പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. ആ വർഷം തന്നെ നിയമസഭാംഗമായി, 1980-82 കാലത്ത് അഞ്ജയ്യയുടെ മന്ത്രിസഭയിൽ അംഗമായി.

മന്ത്രിയായിരിക്കുമ്പോൾ തെലുങ്ക് സൂപ്പർ സ്റ്റാർ എൻടി രാമറാവുവിൻ്റെ മകൾ ഭുവനേശ്വരിയെ വിവാഹം ചെയ്തു. 1982ൽ രാമറാവു തെലുഗുദേശം പാർട്ടി രൂപീകരിച്ചപ്പോൾ ചന്ദ്രബാബു കോൺഗ്രസുകാരനായി തുടർന്നു. 83ലെ തെരഞ്ഞെടുപ്പിൽ തോറ്റു. അതിനുശേഷം തെലുഗുദേശത്തിൽ ചേർന്നു. 89ൽ വീണ്ടും നിയമസഭാംഗമായി.

1994 ഡിസംബർ 12ന് രാമറാവു വീണ്ടും മുഖ്യമന്ത്രി പദമേറ്റപ്പോൾ, ചന്ദ്രബാബു ധനകാര്യ മന്ത്രിയായി. ഒമ്പത് മാസത്തിനു ശേഷം രാമറാവുവിൻ്റെ കാലുവാരി, മന്ത്രിസഭ തകർത്തു. 1995 സെപ്റ്റംബർ ഒന്നാം തീയതി ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി. അധികം വൈകാതെ രാമറാവു ഹൃദയം തകർന്നു മരിച്ചു.

1998-99കാലത്ത് കോൺഗ്രസ് ഇതര ബിജെപി വിരുദ്ധ ദേശീയ മുന്നണിയുടെ ചെയർമാൻ ചന്ദ്രബാബു ആയിരുന്നു. 1999ലെ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ അദ്ദേഹം മറുകണ്ടം ചാടി. ബിജെപി സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു. തെലുഗുദേശം കേന്ദ്ര മന്ത്രിസഭയിൽ ചേർന്നില്ല. പകരം ജിഎംസി ബാലയോഗിയെ സ്പീക്കറാക്കി.

2004ൽ കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിച്ച അതേ ദിവസം, തെലുഗുദേശം പാർട്ടി ദേശീയ ജനാധിപത്യ സഖ്യം വിട്ടു. 2014ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വീണ്ടും ബിജെപിയുമായി കൈകോർത്തു. ‘ബാബു മുഖ്യമന്ത്രി; മോദി പ്രധാനമന്ത്രി’ എന്ന മുദ്രാവാക്യം ഉയർത്തി വീണ്ടും അധികാരത്തിലേറി.

ഈ വർഷമാദ്യം വരെ ബിജെപി മുന്നണിയുടെ അവിഭാജ്യ ഘടകമായിരുന്നു തെലുഗുദേശം. നരേന്ദ്രമോദിയുടെ ഉറ്റതോഴനായിരുന്നു ചന്ദ്രബാബു നായിഡു.

ഇപ്പോൾ അതേ ചന്ദ്രബാബു നായിഡു കോൺഗ്രസിനെ കൂട്ടുപിടിച്ച് ജനാധിപത്യം ശക്തിപ്പെടുത്താനും അഴിമതി തുടച്ചുനീക്കാനും പുറപ്പെടുന്നു.

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല; സ്ഥായിയായ താല്പര്യങ്ങൾ മാത്രമേയുളളൂ.

Top