സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തും; പരിഹാസവുമായി അഡ്വ ജയശങ്കര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലെ പ്രശസ്ത ഭാഗങ്ങള്‍ വിശദീകരിച്ചാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്രം ഉറപ്പുവരുത്തുമെന്നും ശബരിമലയില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

താഴമൺ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതായത് സർക്കാരിന്റെ മാത്രം സ്വത്താണ്.

ക്ഷേത്രം പൂട്ടി താക്കോൽ കോന്തലയിൽ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കിൽ നടപ്പില്ല. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാൻ ഈ സർക്കാരിനു കരുത്തുണ്ട്.

സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷൻ കൊടുക്കുന്ന പ്രശ്നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.

പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച് കവിതയ്ക്കും രഹനയ്ക്കും ദർശനം നിഷേധിച്ച പരികർമികളെ ഉടൻ പിരിച്ചുവിടും. അകാരണമായി ശരണം വിളിക്കുന്നത് നിരോധിക്കും.

മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോൾ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കിൽ സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കില്ല. പട്ടാളത്തെ വിളിക്കും; ശബരിമലയിൽ ടിയാനെൻമെൻ സ്ക്വയർ ആവർത്തിക്കും.

Top