ബ്രാഹ്മണ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; അഡ്വ ജയശങ്കര്‍

കൊച്ചി: സുപ്രീംകോടതി വിധി പ്രകാരം പോലീസ് അകമ്പടിയോടെ ശബരിമല സന്നിധാനത്തിലെത്തിയ ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമാണെന്ന് അഡ്വ ജയശങ്കര്‍. മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയുമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബ്രാഹ്മണ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമല തന്ത്രിയെ കിന്ത്രിയെന്നു വിളിച്ച ഒരു ദേവസ്വം മന്ത്രി നമുക്കുണ്ടായിരുന്നു- ജി സുധാകരൻ. അദ്ദേഹം ഇപ്പോഴും മന്ത്രിയാണ്. മരാമത്ത് വകുപ്പാണെന്നു മാത്രം.

കടകംപള്ളി സുരേന്ദ്രൻ ആളു യോഗ്യനാണ്, പക്ഷേ ദേവസ്വം ഭരണം തീരെ പോരാ.

സുപ്രീംകോടതി വിധി പ്രകാരം പോലീസ് അകമ്പടിയോടെ ശബരിമല സന്നിധാനത്തിലെത്തിയ ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമാണ്, സാംസ്കാരിക കേരളത്തിനു മൊത്തം അപമാനകരമാണ്.

മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിൻ്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും. യുവതികൾ പതിനെട്ടാം പടി കയറിയാൽ ക്ഷേത്രം പൂട്ടി സ്ഥലം വിടുമെന്ന് കണ്ഠരര് രാജീവര് ഒരു ഉണ്ടയില്ലാവെടി പൊട്ടിച്ചപ്പോൾ, ഏതാനും പൂണൂൽ ധാരികൾ നിലത്തു കുത്തിയിരുന്നു ശരണം വിളിച്ചപ്പോൾ മന്ത്രി വിരണ്ടുപോയി. ഭക്തകളെ മലയിറക്കി, അവരുടെ ഊരും പേരും തിരക്കാഞ്ഞ പോലീസിനെ കുറ്റപ്പെടുത്തി; എല്ലാത്തിനുമുപരി ഇത:പര്യന്തം സർക്കാരിനു സ്തുതി പാടിയ ആക്ടിവിസ്റ്റുകളെ അടച്ചാക്ഷേപിച്ചു.

കടകംപള്ളിയുടെ സ്ഥാനത്ത് പാർട്ടിക്കൂറും പ്രത്യയശാസ്ത്ര ബോധവുമുളള മറ്റേതെങ്കിലും സഖാവായിരുന്നെങ്കിൽ ഇന്ന് ശബരിമലയിൽ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ നടക്കുമായിരുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റിനെ പോലെ നിലപാടും നിലവാരവും ഇല്ലാത്തയാളാണ് ദേവസ്വം മന്ത്രിയെന്ന് ഇതോടെ തെളിഞ്ഞു. നവോത്ഥാന മൂല്യങ്ങൾ കൈവിട്ടു ബ്രാഹ്മണ പൗരോഹിത്യ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണം. കുറഞ്ഞപക്ഷം ദേവസ്വം വകുപ്പ് കൊളളാവുന്ന മറ്റാരെയെങ്കിലും ഏല്പിക്കണം

Top