കൊച്ചി: സിപിഐഎം പ്രതിനിധികള്‍ ഇനി ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഐഎം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയതുകൊണ്ടാണ് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഈ നിലപാടിനെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. അവതാരകരുടെ പക്ഷപാതം സഹിക്ക വയ്യാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്‌കരിക്കാന്‍ പാവങ്ങളുടെ പാര്‍ട്ടി തീരുമാനിച്ചെന്നാണ് ജയശങ്കര്‍ പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബഹിഷ്കരിക്കും….
അവതാരകരുടെ പക്ഷപാതം സഹിക്കവയ്യാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ബഹിഷ്കരിക്കാൻ പാവങ്ങളുടെ പാർട്ടി തീരുമാനിച്ചു.
ഏഷ്യാനെറ്റ് മാത്രമല്ല മനോരമയും മാതൃഭൂമിയും പക്ഷപാതപരമായാണ് പെരുമാറുന്നത്. വൈകാതെ അവയും ബഹിഷ്കരിക്കും.
മലയാള മനോരമ, മാതൃഭൂമി മുതലായ കുത്തകപ്പത്രങ്ങൾ നമ്മൾ പണ്ടേ ബഹിഷ്കരിച്ചതാണ്.
മതേതര ജനാധിപത്യ പുരോഗമന നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ദേശാഭിമാനി പത്രവും കൈരളി-പീപ്പിൾ ചാനലുമൊഴികെ മറ്റെല്ലാം ബഹിഷ്കരിക്കണം.
ബഹിഷ്കരിച്ചു ബഹിഷ്കരിച്ചു ശക്തരാകുവിൻ!