കോൺഗ്രസ് വിടാനുള്ള തീരുമാനത്തിലുറച്ച് മുതിർന്ന നേതാവ് അഡ്വ. സി കെ ശ്രീധരൻ, മറ്റന്നാൾ സിപിഎമ്മിൽ ചേരും

കാസർകോട്: കോൺഗ്രസ് വിടാനുള്ള തീരുമാനത്തിലുറച്ച് മുതിർന്ന നേതാവും കെപിസിസി മുൻ വൈസ് പ്രസിഡണ്ടുമായ അഡ്വ സി.കെശ്രീധരൻ.മറ്റന്നാൾ സിപിഎമ്മിൽ ചേരും.ഇടതു പക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനം.വർഗീയ ശക്തികളോട് സമരസപ്പെടുന്നതാണ് കോൺഗ്രസ്‌ നേതൃത്വത്തിൻറെ നിലപാട്.ജവഹർലാൽ നെഹ്‌റുവിൻറെ മഹത്തായ കാഴ്ച്ചപ്പാടുകളെപോലും തകർക്കാൻ ശ്രമം നടക്കുന്നു.ഇത്തരം നിലപാടുകളോട് യോജിക്കാൻ കഴിയില്ല.വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ ഇടതുപക്ഷത്തിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്. കോൺഗ്രസിന് അപചയമാണെന്നും കെപിസിസി പ്രസിഡ‍ൻറിന് ആർഎസ്എസ് അനുകൂല നിലപാടെന്നും സികെ ശ്രീധരൻ കുറ്റപ്പെടുത്തിയിരുന്നു.കെപിസിസി വൈസ് പ്രസിഡൻറായിരുന്ന അഡ്വ. സി.കെ ശ്രീധരനെ പുനസംഘടനയിൽ അംഗം പോലുമാക്കിയിരുന്നില്ല. അന്ന് തുടങ്ങിയ അതൃപ്തിയാണ് ഇപ്പോൾ സിപിഎമ്മിലേക്കുള്ള തീരുമാനത്തിലെത്തിയത്.കാഞ്ഞങ്ങാട്ട് ശനിയാഴ്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടിയിൽ വച്ച് ഔദ്യോഗികമായി സിപിഎമ്മിൽ ചേരും.

ആൻറണി അടക്കം മുതിർന്ന കോണ‍്ഗ്രസ് നേതാക്കളുമായി വ്യക്തിബന്ധമുണ്ട് അഡ്വ. സികെ ശ്രീധരന്. പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ. പ്രമാദമായ ചീമേനി കേസ് മുതൽ ടിപി ചന്ദ്രശേഖരൻ കേസ് വരെയുള്ള നിയമ പോരാട്ടങ്ങൾക്ക് കോൺഗ്രസിൻറെ തേരാളിയായിരുന്നുു അദ്ദേഹം. ആത്മകഥയായ, ജീവിതം നിയമം നിലപാടുകൾ കഴിഞ്ഞ മാസം പ്രകാശനം ചെയ്യാൻ എത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കെപിസിസി പ്രസിഡൻറ് കെ.സുധാകരനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.കോൺഗ്രസ് വിടുകയാണെന്ന് അന്നേ പറയാതെ പറഞ്ഞു അഡ്വ. സികെ ശ്രീധരൻ. എന്നാല‍് തൻറെ രാഷ്ട്രീയ നിലപാടുകൾ പിന്നീട് വ്യക്തമാക്കാമെന്നായിരുന്നു പരസ്യ പ്രതികരണം. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിൽ കെ. സുധാകരൻ തന്നെ ഇടപെട്ടെങ്കിലും നേരിട്ട് കാണാൻ പോലും ഇദ്ദേഹം തയ്യാറായില്ല. ഒടുവിൽ പതിറ്റാണ്ടുകളുടെ കോൺഗ്രസ് പാരമ്പര്യത്തിൽ നിന്ന് സികെ ശ്രീധരന് ചെങ്കൊടിയിലേക്കുള്ള മാറ്റം.

Top