തട്ടം വിവാദത്തില്‍ കെ അനില്‍ കുമാറിനെ അനുകൂലിച്ച് അഡ്വ.സി ഷുക്കൂര്‍ രംഗത്ത്

കൊച്ചി: കെ അനില്‍ കുമാറിന്റെ വിവാദ പരാമര്‍ശത്തെ അനുകൂലിച്ച് അഡ്വ.സി ഷുക്കൂര്‍. കര്‍ണാടകയില്‍ തട്ടം ഇടാനുള്ള അവകാശത്തിനു വേണ്ടിയാണ് മനുഷ്യര്‍ പോരാടുന്നത്, ഇറാനില്‍ തട്ടം ഇടാതിരിക്കാനും. ഈ രണ്ട് പോരാട്ടങ്ങളിലും നാം പിന്തുണയ്ക്കണം. അതാണ് ഇടതു രാഷ്ട്രീയമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അനില്‍ കുമാര്‍ സഖാവിനോട് നേരിട്ടു സംസാരിച്ചു, അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ണ്ണമായും കേട്ടിരുന്നെങ്കില്‍ ആദരീണയനായ ഡോ കെ ടി ജലീലിനു ഒരു പോസ്റ്റ് എഴുതുന്നതു ഒഴിവാക്കാമായിരുന്നു എന്നും സി ഷുക്കൂര്‍ പറഞ്ഞു.

ഭരണകൂടവും മതമേധാവികളും മനുഷ്യരുടെ ചോയ്‌സ് തീരുമാനിക്കുന്ന ഘട്ടം അപകടം പിടിച്ചതും മനുഷ്യത്വ വിരുദ്ധവുമാണ്. 1930 ല്‍ അഥവാ രാജ്യത്ത് 1937- ശരീഅത്ത് നിയമം നിലവില്‍ വരുന്നതിനും 7 വര്‍ഷം മുമ്പ് മുസ്ലിം പെണ്‍ കുട്ടികള്‍ അക്ഷരങ്ങള്‍ പഠിക്കുന്നത് മത നിഷിദ്ധം ആണെന്നു മത വിധി പുറപ്പെടുവിച്ചവരുടെ നേര്‍ അവകാശികള്‍ ഞങ്ങടെ കുട്ടികള്‍ തട്ടമിട്ട് പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നത് കാണുന്നില്ലെ എന്നൊക്കെ അനില്‍ കുമാര്‍ സഖാവിനോട് സോഷ്യല്‍ മീഡിയ വഴി ചോദിക്കുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. കാലത്തിന്റെ ചുമരെഴുത്ത് അഡ്രെസ്സ് ചെയ്യാതെ ഒരു ഉമ്മത്തിനും മുമ്പോട്ട് നടക്കുക സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ നാസ്തികനല്ല, മുസ്ലിം ഉപ്പയുടെയും ഉമ്മയുടെയും പാരമ്പര്യത്തില്‍ മുസ്ലിമായ ഒരു ഇന്ത്യക്കാരനാണ്. നാസ്തികരോട് മത വിശ്വാസികളോടുള്ള അതേ സമീപനമാണ്. നാസ്തികര്‍ക്കും മനുഷ്യരുടെ സാമൂഹ്യ വളര്‍ച്ചയില്‍ പങ്കുണ്ടെന്നു തന്നെ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top