അമ്മയറിയാതെ കുഞ്ഞിനെതിരെ ദത്ത് നല്‍കിയ സംഭവം; കുടുംബ കോടതി വിധി ഇന്ന്

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് അനുപമ എത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കില്‍ കേസില്‍ ഹൈക്കോടതിയെ സമീപിക്കാനും അനുപമ ആലോചിക്കുന്നുണ്ട്. സംഭവത്തില്‍ ശിശുക്ഷേമ സമതി ജനറല്‍ സെക്രട്ടറി ഷിജു ഖാനോട് വനിതാ ശിശുവികസന ഡയറക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാല്‍ ഇപ്പോള്‍ ഒന്നു പറയാനില്ലെന്നും ഷിജു ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാര്‍ട്ടിയില്‍ തരംതാഴ്ത്താനുമാണ് സാധ്യത.

പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. പരാതിപ്പെട്ടിട്ടും അത് വകവെക്കാതെ വ്യാജ രേഖകളുണ്ടാക്കി ദത്ത് നടപടികള്‍ തുടര്‍ന്നുവെന്നാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം.

Top