ദത്ത് വിവാദം; എല്ലാ കള്ളത്തരങ്ങള്‍ക്കും വീണാ ജോര്‍ജും കൂട്ടുനിന്നു, ഉടന്‍ രാജിവെക്കണമെന്ന് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കൂട്ടുനിന്നെന്ന് ഗുരുതര ആരോപണവുമായി പരാതിക്കാരി അനുപമ. ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് ദത്തു നല്‍കല്‍ ലൈസന്‍സുണ്ടെന്ന് പൊതുസമൂഹത്താട് പറഞ്ഞ മന്ത്രിരാജിവെക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇതുവരെ കാണാത്തതരം സമര പരിപാടികളിലേക്ക് കടക്കും. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കാന്‍ ഉള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. കൊല്ലം ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ലൈസന്‍സ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചതെന്നും അനുപമ ആരോപിച്ചു.

മാത്രമല്ല, ശാസ്ത്രീയമായി പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പൊലീസ് സ്റ്റേഷന്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അട്ടിമറി നടക്കുന്നു. കേസില്‍ ഇനിയും തന്റെ മൊഴി എടുത്തിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. മന:പ്പൂര്‍വമാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത്. ആരോഗ്യമന്ത്രി ഉള്‍പ്പടെ ചേര്‍ന്നുകൊണ്ടാണ് ഇതൊക്കെ നടന്നത്. കുട്ടിയുടെ ആരോഗ്യ രേഖകളില്‍ ആറാം മാസത്തിലെയും ഒമ്പതാം മാസത്തിലെയും വാക്‌സിന്‍ എടുത്തിട്ടില്ലെന്നും അനുപമ ആരോപിച്ചു.

Top