ദത്തുവിവാദം; സര്‍ക്കാര്‍ ആദ്യം പറഞ്ഞപോലെയല്ല അന്വേഷണം, അനുപമ വീണ്ടും സമരത്തിന്

തിരുവനന്തപുരം: ദത്തുവിവാദത്തില്‍ പരാതിക്കാരി അനുപമ എസ്.ചന്ദ്രന്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം. ജനറല്‍ സെക്രട്ടറി, സിഡബ്‌ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇരുവരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണ്. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോലെയല്ല അന്വേഷണം നീങ്ങുന്നതെന്നും അനുപമ ആരോപിച്ചു.

കുഞ്ഞിനെ ദത്തുകൊടുത്തതിനെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യത്തിനു നിയമപരിരക്ഷ ചൂണ്ടിക്കാട്ടി ശിശുക്ഷേമസമിതി മറുപടി നിഷേധിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും മറുപടി നല്‍കിയില്ല. അനുപമയുടെ പരാതിയില്‍ പറയുന്ന ദിവസം രാത്രി അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചെന്നാണു സമിതിയുടെ മറുപടി.

എന്നാല്‍ കുഞ്ഞ് ഇപ്പോള്‍ എവിടെയാണെന്നും ആര്‍ക്കെങ്കിലും ദത്ത് നല്‍കിയിട്ടുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ക്കു സമിതി മറുപടി നല്‍കിയിരുന്നില്ല. ഇതിനു മറുപടി പറയാതിരിക്കാന്‍ നിയമപരിരക്ഷയുണ്ടെന്നും ആവശ്യമെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കാനുമായിരുന്നു സമിതി പൊലീസിനെ അറിയിച്ചത്. തുടര്‍ന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു പൊലീസ് കത്ത് നല്‍കിയിരുന്നെങ്കിലും ഇതിനുള്ള മറുപടിയും ലഭിച്ചിരുന്നില്ല.

 

Top