ബിഗ് ബജറ്റ് സിനിമകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

ചങ്ങനാശേരി: ആയിരം കോടിയുടെ സിനിമകളൊന്നും ഇവിടെ ആവശ്യമില്ലെന്ന് അടൂര്‍ ഗോപാല കൃഷ്ണന്‍. ബിഗ് ബജറ്റ് സിനിമകളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് സംവിധായകന്‍. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രമുഖ കേളേജില്‍ നടന്ന പ്രഭാഷണത്തിനിടെയാണ് വാണിജ്യ സിനിമകളെ അടൂര്‍ വിമര്‍ശിച്ചത്.

‘സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അടൂര്‍ പറഞ്ഞു. സിനിമയിലെ സെന്‍സര്‍ഷിപ്പിനെതിരേയും അദ്ദേഹം സംസാരിച്ചു. വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത്, അത് നിരോധിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു.

സാധാരണ ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുക. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ല. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകുമെന്നും’ അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Top