ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് ആവശ്യമില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍

കൊച്ചി: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ദ്വീപിലാരും പട്ടിണി കിടക്കുന്നില്ല. ന്യായവില ഷോപ്പുകള്‍ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താല്‍പര്യഹര്‍ജിയിലാണ് മറുപടി നല്‍കിയത്. അതിന്റെ ആവശ്യം ഇപ്പോഴില്ല. അവിടെ ചികിത്സയും വിദ്യാഭ്യാസവും സൗജന്യമാണ്. ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകള്‍ തുറന്നിരിപ്പുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ദിവസവും മൂന്നു മണിക്കൂര്‍ തുറക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല. മല്‍സ്യബന്ധനമടക്കമുളള തൊഴിലുകള്‍ക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റുന്നെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

 

Top