ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. അതുവരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഫയല്‍ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറം സ്വദേശിയും കെ പി സി സി സെക്രട്ടറിയുമായ കെ പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹര്‍ജിക്കാര്‍.

ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍ എന്ന കരട് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. നിലവിലെ ഭരണപരിഷ്‌കാരങ്ങള്‍ പലതും ദ്വീപിന്റെ പാരമ്പര്യ -സാംസ്‌കാരിക തനിമയ്ക്ക് കോട്ടം വരുത്തുന്നതാണ്. കരട് നിയമത്തിലെ പല വ്യവസ്ഥകളും ഭൂവിനിയോഗം, ഭൂമി കൈവശം വയ്ക്കല്‍ എന്നിവയിലടക്കം നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

 

Top