സിഎഎക്കെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷം സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തുന്നു

ഉത്തര്‍പ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തുന്നതായി ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധക്കൂട്ടായ്മകളില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി അന്തരീക്ഷം മോശമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ പിന്തുണച്ച് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരാഴ്ചയായി പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ (എന്‍ആര്‍സി) പ്രയാഗ് രാജിലെ റോഷന്‍ ബാഗ് പ്രദേശത്തെ മന്‍സൂര്‍ അലി പാര്‍ക്കില്‍ വനിതാ പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കൂടാതെ ലഖ്നൗവില്‍ നിരവധി സ്ത്രീകള്‍ ക്ലോക്ക് ടവറിന്റെ പടികളില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാജ്യത്തെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളില്‍ സ്ത്രീകള്‍ പങ്കാളികളാകുന്നത്. കഴിഞ്ഞ മാസം മീററ്റിലും ബിജ്നോറിലും മറ്റ് ചില സ്ഥലങ്ങളിലും പ്രതിഷേധക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ പൊതുസ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് കലാപകാരികള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തുകയും ചെയ്തു.

Top