ഡൽഹി: സർക്കാരിന്റെ വിവരക്കേടും കഴിവില്ലായ്മയും കൊണ്ട് മഹാരാഷ്ട്രക്കാർക്ക് നഷ്ടമായത് ലക്ഷക്കണക്കിന് തൊഴിലവസരമാണെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. മുമ്പ് ഭരണത്തിലിരുന്ന മഹാ വികാസ് അഖാഡി സഖ്യം വളരെയധികം കഷ്ടപ്പെട്ടു നേടിയെടുത്ത പദ്ധതികളാണ് നിലവിലെ സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് നഷ്ടമായതെന്നും ആദിത്യ താക്കറേ ആവർത്തിച്ചു.
വ്യവസായ മന്ത്രി ഉദയ് സാമന്തിനെതിരെ രൂക്ഷവിമർശനമാണ് ആദിത്യതാക്കറെയുടെ ഭാഗത്തുനിന്നുണ്ടായത്. 1.7 ലക്ഷം തൊഴിലവസരങ്ങളാണ് നഷ്ടമായതെന്നാണ് ആദിത്യ താക്കറെയുടെ വാദം. മറ്റാരുടെ ചോദ്യങ്ങളെക്കാളും മുന്നേ ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യത ഏക്നാഥ് ഷിൻഡെ സർക്കാരിനുണ്ടെന്നും ആദിത്യ താക്കറെ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര ഉന്നമിട്ടിരുന്ന 1.54 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഗുജറാത്ത് കൊണ്ടുപോയത്. ഇന്ത്യയുടെ ആദ്യ സെമികണ്ടക്ടർ പ്ലാന്റ് ആണിത്. മൈനിംഗ് കമ്പനിയായ വേദാന്തയും തായ്വാൻ ആസ്ഥാനമായ ഫോക്സ്കോണും ചേർന്നാണ് പദ്ധതി കൊണ്ടുവരുന്നത്. മഹാരാഷ്‌ട്രയിൽ തുടങ്ങാനായി നടപടിക്രമങ്ങളെല്ലാം ആരംഭിച്ചിരുന്നെങ്കിലും അവസാന നിമിഷം കമ്പനി പദ്ധതി അഹമ്മദാബാദിലേക്ക് നിശ്ചയിക്കുകയായിരുന്നു. “ഞാൻ ശ്രദ്ധ വെക്കുന്നത് ഈ വ്യവസായ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിവരക്കേട് കൊണ്ട് രണ്ട് പദ്ധതികളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും മഹാരാഷ്ട്രക്ക് നഷ്ടമായി എന്നതുമാത്രമാണ്”. ആദിത്യ താക്കറെ പറഞ്ഞു.