ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചവരെ തീവ്രവാദികളെന്ന് വിളിക്കണം ആദിത്യ താക്കറെ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുഖംമൂടി സംഘം രാത്രിയില്‍ നടത്തിയ അതിക്രൂര അക്രമത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ടൂറിസം മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥികളെ അക്രമിച്ചവരെ തീവ്രവാദികളെന്ന് വിളിക്കണമെന്ന് ആദിത്യ താക്കറെ പറഞ്ഞു.

ഇത്തരത്തിലുള്ള അക്രമങ്ങള്‍ കാരണം നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ ലോകമെമ്പാടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഗുണ്ടകളെ തീവ്രവാദികള്‍ എന്ന് വിളിക്കണം, കാരണം അവരും മുഖംമറച്ചാണ് വരുന്നത്. എത്രയും വേഗം അക്രമികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ പഠനത്തിനായി എത്തില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു മുഖം മറച്ച് ആയുധങ്ങളുമായി എത്തിയവര്‍ ജെ.എന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മര്‍ദിച്ചത്. എബിവിപി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

അതേസമയം ജെ.എന്‍.യുവിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് ബലപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എന്‍.യുവിലെ ‘ദേശ വിരുദ്ധരെ’ ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

Top