സൂര്യനെ പഠിക്കാന്‍ ‘ആദിത്യ എല്‍ 1’ ഇന്ന് കുതിച്ചുയരും

ശ്രീഹരിക്കോട്ട: വിജയകരമായ ചന്ദ്രയാന്‍ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എല്‍ വണ്ണുമായി പിഎസ്എല്‍വി C57 കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് പിഎസ്എല്‍വി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈര്‍ഘ്യമുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.

ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും പിഎസ്എല്‍വി വിക്ഷേപണ വാഹനത്തില്‍ ആദിത്യ എല്‍ വണ്ണിന്റെ യാത്ര ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്-എല്‍ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓര്‍ബിറ്റില്‍ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്.

സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെക്കുറിച്ചും (സോളാര്‍ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനമാണ് ആദിത്യയുടെ ലക്ഷ്യം. സൂര്യനെ നിരീക്ഷിക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിസിന്റെ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ്, ഐയൂക്കയുടെ സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്, തിരുവനന്തപുരം സ്‌പേസ് ഫിസികിസ് ലബോറട്ടറിയുടെ പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ എന്നിവ അതില്‍ ചിലതാണ്.

ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിച്ച് നാലുതവണ ഭൂമിയെ വലം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകര്‍ഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് വണ്‍ പോയിന്റില്‍ പേടകത്തെ എത്തിക്കും.ദീര്‍ഘ യാത്രയ്ക്കൊടുവില്‍ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യത്തിലെത്തും. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിന്റെ ഫലങ്ങള്‍, സൂര്യന്റെ തീവ്ര താപ, കാന്തിക സ്വഭാവങ്ങള്‍, സൂര്യന്റെ ഉപരിതലഘടന തുടങ്ങിയ നിര്‍ണായക പഠനങ്ങളാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ചുവര്‍ഷവും രണ്ടുമാസവുമാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിന്റെ ലക്ഷ്യം.

Top