‘രാഷ്ട്രപത്നി’ പരാമർശത്തിൽ മാപ്പ് പറഞ്ഞ് അധീർ രഞ്ജൻ ചൗധരി

ഡൽഹി: രാഷ്ട്രപതി ​ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നി എന്ന് വിളിച്ച് അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കോൺ​ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എംപി. രേഖാമൂലമാണ് അധീർ രഞ്ജൻ ചൗധരി ക്ഷമാപണം നടത്തിയിരിക്കുന്നത്.

തനിക്ക് സംഭവിച്ച നാക്കുപിഴയായിരുന്നു പരാമർശം എന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. പിഴവ് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ പറയുന്നു.

ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് കോൺ​ഗ്രസ് ലോക്സഭാകക്ഷി നേതാവ് കൂടിയായ അധീർ രഞ്ജൻ ചൗധരിയുടെ വിവാദ പരാമർശം. ഇതിനെതിരെ പാർലമെന്റിന്റെ ഇരു സഭകളിലും ബിജെപി പ്രതിഷേധം ശക്തമാക്കിയിരുന്നു.

കോൺഗ്രസ് സ്ത്രീ വിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ദ്രൗപദി മുർമു രാഷ്ട്രപതി സ്ഥാനാർഥിയായപ്പോൾ തന്നെ കോൺഗ്രസ് നിരന്തരം അപകീർത്തിപരമായ പരാമർശങ്ങളാണു നടത്തുന്നതെന്നും രാഷ്ട്രപതിയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു.

Top