മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണത്തില്‍ എത്തിക്‌സ് കമ്മറ്റിക്കെതിരെ അധിര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണത്തില്‍ എത്തിക്‌സ് കമ്മറ്റിക്കെതിരെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ലോക്‌സഭാ സ്പീക്കര്‍ക്ക് അധിര്‍ രഞ്ജന്‍ ചൗധരി കത്തയച്ചു. മഹുവയുടെ പാര്‍ലമെന്റ് ഐഡി വിദേശത്ത് ഓപ്പണ്‍ ചെയ്തതില്‍ എന്താണ് അച്ചടക്ക ലംഘനമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ചോദിക്കുന്നു. മഹുവയ്‌ക്കെതിരെ ഉയര്‍ന്നത് 2005 ലെ ചോദ്യത്തിന് കോഴ ആരോപണത്തിന് സമാനമല്ലെന്നും വാദം.

‘മഹുവ നല്‍കിയ തെളിവുകള്‍ എത്തിക്‌സ് കമ്മറ്റി മുഖവിലയ്‌ക്കെടുത്തില്ല. എത്തിക്‌സ് കമ്മറ്റി രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചില്ല. എത്തിക്‌സ് കമ്മറ്റി ചെയര്‍മാനും അംഗങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചില്ല. പക്ഷപാതപരമായി പെരുമാറി’. എത്തിക്‌സ് കമ്മറ്റിയും പ്രിവിലേജ് കമ്മറ്റിയും എന്താണ് അച്ചടക്കമെന്ന് വ്യക്തമാക്കണമെന്നും അധിര്‍ രഞ്ജന്‍ ചൗധരി. പാര്‍ലമെന്റംഗത്തിന്റെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടണം എന്നും സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ചൗധരി ആവശ്യപ്പെടുന്നു.

പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര കോഴവാങ്ങിയെന്നാണ് ആരോപണം. അതില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് പാര്‍ലമെന്റില്‍ മഹുവയ്ക്കെതിരെ രംഗത്തുവന്നത്. ഇതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്.

Top