ന്യൂഡല്‍ഹി: അടുത്ത വർഷം ഫെബ്രുവരി ആറിനുള്ളില്‍ എല്ലാ മൊബൈല്‍ ഉപഭോക്താകളും തങ്ങളുടെ മൊബൈല്‍ ഫോൺ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുവാനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
അഡ്വ. സൊഹേബ് ഹൊസൈന്‍ വഴിയാണ് 113 പേജുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആരും പട്ടിണി കിടന്ന് മരിച്ചിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
‘നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് മാര്‍ച്ച് 31 വരെ അതിന് സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ നിര്‍ജീവമാക്കും. എന്നാല്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്.’ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
അതീവ സുരക്ഷയോടെ ആണ് ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നതെന്നും, ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച യുഐഡിഎഐ സെര്‍വറുകള്‍ ഹാക്കിംഗ്-സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനോട് വിശദീകരണം തേടിയത്.