എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത ഓര്‍മ്മയായി ഒരു വര്‍ഷം

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത ടോമിന്‍ തച്ചങ്കരി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം.

ഒരു ഐ.പി.എസ് ഓഫീസറുടെ ഭാര്യ എന്നതിലുപരി സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയ അനിതയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് പറയാന്‍ നൂറ് നാവാണ്.

റിയാന്‍ സ്റ്റുഡിയോ എം.ഡിയായിരുന്ന അനിത, സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മേധാവി എന്നതിന് അപ്പുറമുള്ള സ്‌നേഹമാണ് നല്‍കിയിരുന്നത്.

സുഹൃത്തും ചേച്ചിയുമൊക്കെ ആയിരുന്നു അനിത തങ്ങള്‍ക്കെന്നാണ് റിയാന്‍ സ്റ്റുഡിയോയിലെ ജീവനക്കാര്‍ പറയുന്നത്. അവരെ സംബന്ധിച്ച് ഈ ഓര്‍മ്മനാള്‍ തച്ചങ്കരിയെ പോലെ തന്നെ നൊമ്പരമുണര്‍ത്തുന്നതാണ്.

അര്‍ബുദത്തിന്റെ നൊമ്പരത്തെ പോലും മറികടന്നാണ് മക്കളുടെ വിവാഹ വേദിയില്‍ അനിത എത്തിയിരുന്നത്. ആ ദൃശ്യം സദസ്സിനെ പോലും നിശബ്ദമാക്കുന്നതായിരുന്നു.

ഏറെ നാള്‍ നീണ്ട ആശുപത്രി വാസത്തിനു ശേഷമാണ് അനിത ആദ്യമായി പൊതു വേദിയിലെത്തിയിരുന്നത്. വീല്‍ചെയറില്‍ വിവാഹ വേദിയിലെത്തിയ അനിത മക്കള്‍ക്കും തച്ചങ്കരിക്കും അതിഥികള്‍ക്കുമൊപ്പം കുറച്ച് സമയം ചിലവഴിച്ച ശേഷം ആശുപത്രിയിലേക്ക് തന്നെ മടങ്ങുകയാണുണ്ടായത്.

കല്യാണത്തിന് മുന്നോടിയായി എറണാകുളത്തെ വീട്ടില്‍ നടന്ന മധുരംവെപ്പ് ചടങ്ങില്‍ തച്ചങ്കരി എഴുതി സംഗീതം നല്‍കിയ പാട്ട് അവതരിപ്പിച്ചത് തന്നെ അനിതയ്ക്ക് വേണ്ടിയായിരുന്നു. നല്ലൊരു സംഗീതജ്ഞ കൂടിയായിരുന്ന അനിതയ്ക്ക് തച്ചങ്കരി നല്‍കിയ ‘ഉപഹാര’മയി ഈ ഗാനങ്ങള്‍ മാറി.

അനാരോഗ്യങ്ങളില്‍ നിന്നും വീട്ടിലേക്കുള്ള തിരിച്ചുവരവായി ഈ കല്യാണ ചടങ്ങുകളെ ബന്ധുക്കളും കണ്ടിരുന്നു. എന്നാല്‍ ഈ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചാണ് അനിത വിട പറഞ്ഞത്.

നല്ലൊരു മൃഗ സ്‌നേഹി കൂടിയായ അനിത തച്ചങ്കരി തെരുവ് നായ്ക്കളുടെ പുനരധിവാസത്തിനും മറ്റുമായി പ്രവര്‍ത്തിച്ചിരുന്നു. കൃഷിയിലും അവര്‍ക്ക് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് എയിറ്റ്ത്ത് വേ ഗ്രേഡില്‍ പാസായ അനിത മികച്ച പിയാനോ വിദഗ്ദ കൂടിയാണ്.

ജീവതത്തില്‍ നിന്നും അനിത വിട പറഞ്ഞിട്ട് ഒരു വര്‍ഷമായെങ്കിലും അവരുടെ ഓര്‍മ്മകള്‍ ഇപ്പോഴും തച്ചങ്കരിയുടെ മനസ്സിലും മായാതെ കിടക്കുകയാണ്. അത് ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് ഈ കാക്കി ഹൃദയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍.

Top