തട്ടിക്കൊണ്ടുപോകലിന്റെ ബുദ്ധികേന്ദ്രം അനിതാകുമാരി, കുട്ടിയെ ഉപേക്ഷിച്ചതും ഇവരെന്ന് എഡിജിപി

കൊല്ലം: കൊല്ലം ഓയൂരില്‍ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു പോന്നത് അനിതാകുമാരിയെന്നും വെളിപ്പെടുത്തല്‍. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികള്‍ ആശ്രാമം മൈതാനം വിട്ടുപോയത്.

ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ കയറി ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നു. അതുപോലെ തന്നെ പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചതും അനിതാകുമാരിയാണെന്ന് എഡിജിപി അജിത്കുമാര്‍ വ്യക്തമാക്കി.

കുട്ടിയുമായി അനിതാ കുമാരി ഓട്ടോയില്‍ കയറിയ സമയത്ത് മറ്റൊരു ഓട്ടോയില്‍ പത്മകുമാറും ഇവരുടെ പിന്നാലെ പോയി. കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളേജ് കുട്ടികള്‍ ഇവരെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പ്രതികളായ പത്മകുമാറും അനിതാ കുമാരിയും മറ്റൊരു ഓട്ടോ വിളിച്ച് തിരികെ പോയത്. രണ്ട് ഓട്ടോകളിലായിട്ടാണ് ഇവര്‍ ലിങ്ക് റോഡില്‍ വന്നിറങ്ങിയത്. പിന്നീട് കാറില്‍ വീട്ടിലേക്ക് മടങ്ങിപ്പോയുകയാണുണ്ടായത്.

Top