പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.

എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം.എംആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയാകും. യോ​ഗേഷ് ​ഗുപ്തയെ ബെവ്കോ എംഡിയായി വീണ്ടും നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദർ ഇനി ക്രൈം ബ്രാഞ്ച് ഡിഐജിയാകും. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ട്. കോഴിക്കോട് റൂറൽ എസ്‌പി ശ്രീനിവാസനെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റി. കറുപ്പ സ്വാമി കോഴിക്കോട് റൂറൽ എസ്പിയാകും.

എറണാകുളം റൂറൽ എസ്‌പി കാർത്തികിനെ കോട്ടയത്തേക്ക് മാറ്റി. വിവേക് കുമാറാണ് പുതിയ എറണാകുളം റൂറൽ എസ്‌പി. കോട്ടയം എസ്‌പി ശിൽപ്പയെ വനിത ബറ്റാലിയനിലേക്ക് മാറ്റി. കൊല്ലം കമ്മീഷണർ നാരായണൻ പൊലീസ് ആസ്ഥാനത്തേക്ക് മാറും. മെറിൻ ജോസഫ് പുതിയ കൊല്ലം കമ്മീഷണറാകും. വയനാട് എസ്‌പിയായിരുന്ന അരവിന്ദ് സുകുമാറിനെ കെഎപി നാലിലേക്ക് മാറ്റി. ആർ ആനന്ദ് വയനാട് എസ്പിയാകും. കുര്യാക്കോസ് ഇടുക്കി എസ്‌പിയാകും.

Top