എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തല്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ഗവാസ്‌കറിന്റെ ഭാര്യയുടെ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിശദീകരണം.

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപിയുടെ മകളും, ഇവരുടെ പരാതിയില്‍ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌കറും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കാനും ക്രൈം ബ്രാഞ്ച് ഇടപെടുന്നില്ല. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

2018 ജൂണ്‍ 14നാണ് എഡിജിപി സുധേഷ് കുമാറിന്റെ പൊലീസ് ഡ്രൈവറെ മകള്‍ ആക്രമിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കുമ്പോഴായിരുന്നു മര്‍ദ്ദനം. ഏറെ വിവാദമായ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥനെ സഹായിക്കാന്‍ തുടക്കം മുതല്‍ അണിയറ നീക്കം നടന്നിരുന്നു. ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന് എഡിജിപിയുടെ മകളും പൊലീസില്‍ പരാതി നല്‍കി. ഈ രണ്ടു പരാതികളിലും കേസെടുത്ത ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് ഒരു വര്‍ഷം കഴിയുന്നു.

Top