ആദിവാസി പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം; പി.എസ്.സി സെന്ററുകള്‍ ഉടന്‍ വരും; എഡിജിപി ബി സന്ധ്യ

ഇടുക്കി: ആദിവാസിമേഖലകളില്‍ സന്ദര്‍ശനം നടത്തി എഡിജിപി ബി സന്ധ്യ. ജനമൈത്രി പൊലീസിന്റെ വിവിധ പദ്ധതികള്‍ ഈ മേഖലയില്‍ ആവിഷ്‌കരിക്കാന്‍ അവര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ മുന്നോടിയായാണ് ഈ സന്ദര്‍ശനം.

ആദിവാസി മേഖലകളിലെ ഉദ്യോഗാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി കോച്ചിങ്ങ് സെന്റര്‍ കുടികളില്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എഡിജിപി പറഞ്ഞു.

ബുധനാഴ്ച ഇടുക്കി വട്ടവടയിലെത്തിയ സന്ധ്യ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചു. പാര്‍പ്പിടം, വെള്ളം,കുട്ടികളുടെ തുടര്‍പഠനം തുടങ്ങിയ വിഷങ്ങളില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മൂപ്പന്‍മാര്‍ എഡിജിപിയെ അറിയിക്കുകയും ചെയ്തു.

മൂന്നുകുടികളിലുള്ള 65ഓളം കുട്ടികള്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ്. പി.എസ്.സി കോച്ചിങ്ങ് ലഭിച്ചാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് സഹായകരമാവും. അതേസമയം, ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സന്ധ്യ മൂപ്പന്മാര്‍ക്ക് വാക്ക് നല്‍കുകയും ചെയ്തു. കുടിയിലെത്തിയ എഡിജിപിയെ ആദിവാസികള്‍ മാലയിട്ടും പൂച്ചെണ്ടുകള്‍ നല്‍കിയുമാണ് സ്വീകരിച്ചത്.

കൂടാതെ, വ്യാഴാഴ്ച ഇടമലക്കുടി സന്ദര്‍ശനം നടത്തി. സന്ദര്‍ശന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. കുടിയിലേക്കുള്ള റോഡിന്റെ പണികള്‍ അടിയന്തരമായി ആരംഭിക്കുകയായിരിക്കും ആദ്യനടപടി. മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാര്‍, ദേവികുളം എസ്‌ഐ ദിലീപ് കുമാര്‍, ജനമൈത്രി കോ-ഓഡിനേറ്റര്‍ മധു തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Top