മുംബൈ: രാജ്യത്തെ മലിനീകരണം തടയുന്നതിനായി പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം.
വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നും ഇതോടെ പെട്രോളിന് വിലകുറയുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന ചൈനയില്‍ 17 രൂപ മാത്രമാണ് വിലയെന്നും , ഇന്ത്യയില്‍ വില 22 രൂപയാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ സ്വീഡിഷ് വാഹന നിർമ്മാണ കമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന പ്രത്യേക എന്‍ജിന്‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസുകള്‍ ഓടിക്കാന്‍ തയ്യാറെടുക്കുകയാണെന്നും മന്ത്രി അറിയിച്ചു.
‘എഴുപതിനായിരം കോടി രൂപയോളം ചെലവുവരുന്ന പെട്രോള്‍ റിഫൈനറികള്‍ നിര്‍മിക്കുന്നതിനുപകരം ഇക്കാര്യം ആലോചിക്കാന്‍ പെട്രോളിയം മന്ത്രാലയത്തോട് ശുപാര്‍ശചെയ്തിട്ടുണ്ട്.
മെഥനോളിന് ആകെ വേണ്ട നിക്ഷേപം ഒന്നരലക്ഷം കോടി മാത്രമാണ്. വര്‍ഷം 22 ശതമാനമാണ് കാര്‍ വില്‍പ്പനയില്‍ വര്‍ധനയുണ്ടായത്. അടുത്ത സാമ്പത്തിക വര്‍ഷം റോഡ് പദ്ധതികള്‍ 20,000 കിലോമീറ്ററിലേക്കെത്തിക്കും. ഇപ്പോഴുള്ളത് 16,000 കിലോമീറ്ററാണ്. ഈ സര്‍ക്കാര്‍ ഇതുവരെ ഏഴു ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.