പത്തുവര്‍ഷം മുമ്പ് നടന്ന മരണത്തില്‍ ദുരൂഹത ; ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരില്‍ കൊല്ലപ്പെട്ട പതിനാലു വയസ്സുകാരന്‍ ആദര്‍ശിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്തത നീക്കാനാണ് ക്രൈം ബ്രാഞ്ച് വീണ്ടും മൃതദേഹം പരിശോധിക്കുന്നത്.

രാവിലെ 11 മണിയോടു കൂടി ക്രൈംബ്രാഞ്ച് സംഘമെത്തിയാണ് മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത്. ഇതിന് ശേഷം മൃതശരീരാവശിഷ്ടങ്ങൾ ലാബിലേക്ക് ശേഖരിച്ച് അയക്കും. റീ പോസ്റ്റുമോർട്ടത്തിന്‍റെ സാധ്യതകൾ അനുകൂലമാണെന്ന് കാണിച്ച് വിദഗ്ധ ഡോക്ടർമാരുടെ സംഘം ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ്, ആദർശിന്‍റെ മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങൾ വീണ്ടും പരിശോധിക്കുന്നത്.

അതേ സമയം കുട്ടിയുടെ ആദ്യ പോസ്റ്റ്മോർട്ടത്തിൽ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയത്. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ നിലയിലാണ് എന്ന് ഇൻക്വസ്റ്റ് നടപടികളിൽ രേഖപ്പെടുത്തിയിട്ടും കുട്ടിയുടെ രഹസ്യ ഭാഗങ്ങൾ പരിശോധിക്കാൻ പോസ്റ്റ്മോർട്ടത്തിൽ ശ്രമം നടന്നില്ല.

ഇതുമൂലം കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് ഡോക്ടർമാരുടെ സംഘമുണ്ടെന്നിരിക്കെ കടയ്ക്കലിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്കാണ് ആദ്യം ആദർശിന്‍റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ അന്ന് കൊണ്ടുപോയത്.

പാലുവാങ്ങാനായി പുറത്തേക്കു പോയ ആദര്‍ശിനെ പിന്നിട് വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പാങ്ങോട് പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു.

പീഡനത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് പിന്നീട് കേസെടുത്ത ക്രൈംബ്രാഞ്ചെത്തിയത്.

Top