അദാനി ഓഹരികൾ താഴേക്ക്; വിപണിക്കും തകർച്ച

മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനയെ കുറിച്ചുള്ള ആശങ്കൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി മുന്നേറാൻ പാടുപെട്ടു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 142 പോയിന്റ് അഥവാ 0.23 ശതമാനം ഉയർന്ന് 60,806 ലും നിഫ്റ്റി 50 സൂചിക 22 പോയിന്റ് അഥവാ 0.12 ശതമാനം ഉയർന്ന് 17,894 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളിലെ ഇടിവ് വിപണിയെ തളർത്തി.

എച്ച്‌ഡിഎഫ്‌സി ലൈഫ്, ബജാജ് ട്വിൻസ്, ഇൻഡസ്‌ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എസ്‌ബിഐ ലൈഫ്, ഇൻഫോസിസ്, ദിവിസ് ലാബ്‌സ്, ഒഎൻജിസി എന്നിവയാണ് 1 ശതമാനത്തിനും 2.3 ശതമാനത്തിനും ഇടയിൽ മുന്നേറിയ ലാർജ് ക്യാപ് ഓഹരികൾ. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്പ്, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഭാരതി എയർടെൽ, സൺ ഫാർമ, യുപിഎൽ, അൾട്രാടെക് സിമന്റ്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് എന്നിവ അര ശതമാനം മുതൽ 11 ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.01 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.15 ശതമാനവും ഇടിഞ്ഞതോടെ വിശാലമായ വിപണി ഇടിഞ്ഞു. നിഫ്റ്റിയിൽ 26 ഓഹരികൾ ഇടിഞ്ഞു, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് എന്നിവ യഥാക്രമം 7.9 ശതമാനം  3.5 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.

മേഖലാപരമായി, എൻഎസ്ഇയിൽ നിഫ്റ്റി ഐടി സൂചികയാണ് 0.7 ശതമാനം ഉയർന്ന് നേട്ടമുണ്ടാക്കിയത്. മറുവശത്ത്, നിഫ്റ്റി മെറ്റൽ സൂചിക 1.5 ശതമാനം ഇടിഞ്ഞു, 13 മേഖലാ സൂചികകളിൽ ഒമ്പതും നഷ്ടം രേഖപ്പെടുത്തി, ലോഹ സൂചികയിൽ ഏകദേശം 20 ശതമാനം സ്വാധീനമുള്ള അദാനി എന്റർപ്രൈസസാണ് ഇടിവിന് നേതൃത്വം നൽകിയത്. അമേരിക്കൻ ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെത്തുടർന്ന്, ജനുവരി 24-ന് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞിരുന്നു.

Top