വ്യാപക ലഹരിക്കടത്ത്; പാക്, അഫ്ഗാന്‍, ഇറാന്‍ കണ്ടെയിനറുകള്‍ക്ക് അദാനി തുറമുഖങ്ങളില്‍ വിലക്ക്

അഹമ്മദാബാദ്: അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചരക്കു കണ്ടെയിനറുകളുടെ കയറ്റിറക്കുമതി നവംബര്‍ 15 മുതല്‍ നിര്‍ത്തിവെക്കുന്നതായി അദാനി തുറമുഖം അധികൃതര്‍. ഗുജറാത്തിലെ മുന്ദ്രയുള്‍പ്പെടെ അദാനി പോര്‍ട്‌സ് കൈകാര്യംചെയ്യുന്ന എല്ലാ തുറമുഖങ്ങള്‍ക്കും ഇതു ബാധകമാണ്. ഔദ്യോഗിക പത്രക്കുറിപ്പില്‍ കാരണം വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍, കഴിഞ്ഞമാസം മുന്ദ്രയില്‍ കണ്ടെയിനറിലെത്തിയ 3000 കിലോ മയക്കുമരുന്ന് പിടിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. അഫ്ഗാനിലെ കാണ്ഡഹാറിലുള്ള കമ്പനിയാണ് ഇറാന്‍ തുറമുഖത്തുനിന്ന് മുന്ദ്രയിലേക്ക് ടാല്‍ക്കം പൗഡര്‍ കണ്ടെയിനറുകള്‍ അയച്ചത്. ഇവയില്‍ ഹെറോയിന്‍ ഒളിപ്പിച്ചിരുന്നു. ഇതേ കമ്പനി ജൂണിലും കണ്ടെയിനറുകള്‍ അയച്ചിരുന്നു. അവയെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ഹെറോയിന്‍ കടത്തായതിനാല്‍ അദാനി തുറമുഖം അധികൃതര്‍ക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനമുയര്‍ന്നു. കണ്ടെയിനറുകളുടെ ഇറക്കുമതി മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും അനധികൃത വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളാണെന്നും തുറമുഖം അധികൃതര്‍ വിശദീകരണക്കുറിപ്പും ഇറക്കി.

എന്നാല്‍, ഭുജിലെ നാര്‍കോട്ടിക്സ് പ്രത്യേകകോടതി മുന്ദ്ര തുറമുഖത്തെ പരിശോധനാസജ്ജീകരണങ്ങള്‍ അന്വേഷിക്കാന്‍ ഡി.ആര്‍.ഐ.ക്ക് ഉത്തരവു നല്‍കി. തുറമുഖം അധികാരികളുടെ അറിവോടെയാണോ ഇതൊക്കെ നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. ഇത് അദാനിക്ക് തിരിച്ചടിയായി. അന്വേഷണച്ചുമതല ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)ക്കാണ്. സംഭവത്തില്‍, ഇതുവരെ ഒമ്പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

Top