അദാനി-ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട്; പാർലമെന്റിൽ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടിക്ക് സാധ്യത

ദില്ലി : പാർലമെന്റ് സമ്മേളനം മാർച്ച് പതിമൂന്നിന് വീണ്ടും ചേരാനിരിക്കെ, അദാനി വിഷയത്തിൽ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടി വന്നേക്കും. രാജ്യസഭയിലെ പന്ത്രണ്ട് എംപിമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. അദാനിക്കെതിരായ ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തലില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് തടസ്സപ്പെടുത്തിയിരുന്നു. രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലാണ് ഇപ്പോള്‍ നടപടിക്ക് നീക്കം നടക്കുന്നത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ അധ്യക്ഷൻ 12 പേരുകള്‍ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. ഒമ്പത് കോണ്‍ഗ്രസ് എംപിമാരുടെയും മൂന്ന് എഎപി എംപിമാരുടെയും പേരുകളാണ് നല്‍കിയത്.

ഇവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടിക്ക് സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ പ്ലീനറിക്ക് ശേഷമാണ് സമ്മേളനമെന്നതിനാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും പ്രതിഷേധത്തെ സ്വാധീനിക്കും. ഇതെല്ലാം കണക്കിലെടുത്താണ് പ്രതിഷേധം നേരിടാനുള്ള ഭരണപക്ഷ നനീക്കം. നരേന്ദ്ര മോദിക്കെതിരെ അദാനി ബന്ധത്തിൽ ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധിയോട് നേരത്തെ അവകാശ സമിതി തെളിവുകൾ തേടിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ പരാമർശങ്ങളും നീക്കിയിരുന്നു.

Top