ഏഴ് വിമാനത്താവളങ്ങൾക്കൊപ്പം എയർ വർക്ക്സ് ഗ്രൂപ്പിനെ കൂടി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

ദില്ലി: സിവിൽ ഏവിയേഷൻ രംഗത്ത് ശക്തമായ ചുവടുവെയ്പുമായി അദാനി ഗ്രൂപ്പ്. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങൾ നടത്തുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) ഓർഗനൈസേഷനായ എയർ വർക്ക്സ് ഗ്രൂപ്പിനെ ഏറ്റെടുക്കുന്നു. 400 കോടി രൂപയുടെ കരാറുകളിൽ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് ഒപ്പുവച്ചതായി കമ്പനികൾ അറിയിച്ചു.

എയർ വർക്ക്സ് ഗ്രൂപ്പിന് 71 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. ഇൻഡിഗോ, ഗോ എയർ, വിസ്താര എന്നിവയ്ക്ക് പുറമെ ലുഫ്താൻസ, ടർക്കിഷ് എയർലൈൻസ്, ഫ്ലൈ ദുബായ്, ഇത്തിഹാദ്, വിർജിൻ അറ്റ്ലാന്റിക് എന്നിവയുൾപ്പെടെ വിദേശ എയർലൈനുകൾക്കും വേണ്ടി എയർ വർക്ക്സ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ P-8I ലോംഗ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത് എയർ വർക്ക്സ് ഗ്രൂപ്പാണ്. കൂടാതെ, ഇന്ത്യൻ വ്യോമസേനയുടെ 737 വിവിഐപി വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ എംആർഓ എന്നിവ ഉൾപ്പെടെയുള്ള പ്രധാന പ്രവർത്തനങ്ങളും എയർ വർക്ക്സ് ഗ്രൂപ്പ് നടത്തുന്നുണ്ട്.

രാജ്യത്തെ 27 നഗരങ്ങളിൽ പ്രവർത്തിക്കുന്ന എയർ വർക്ക്സ് ഗ്രൂപ്പ് ഒരു പാൻ ഇന്ത്യ കമ്പനിയാണ്. എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് എയ്‌റോ ടെക്നിക് എന്നിവയുൾപ്പെടെ അൻപതോളം വൻകിട കമ്പനികളുമായി എയർ വർക്ക്സ് ഏറ്റുമുട്ടുന്നു.

ശതകോടീശ്വരനായ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഗ്രൂപ്പ് അഹമ്മദാബാദ്, ലഖ്‌നൗ, തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് പുറമെ മുംബൈയിലെ വിമാനത്താവളവും നടത്തുന്നുണ്ട്. വ്യോമയാന രംഗത്തേക്കുള്ള അദാനിയുടെ ചുവടുറപ്പിക്കാൻ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര എയർക്രാഫ്റ്റ് എംആർഓ കമ്പനിയെ ഏറ്റെടുക്കുന്നത്.

Top