ലാങ്കോ അമർകാന്തക് പവറിന്റെ ആസ്തി വാങ്ങിക്കാൻ അദാനിയും അംബാനിയും ഏറ്റുമുട്ടും

ദില്ലി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസും ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറും തമ്മിൽ ലാങ്കോ അമർകാന്തക് പവറിന്റെ ആസ്തികൾ വാങ്ങുന്നതിനായി ഏറ്റുമുട്ടുന്നു എന്നാണ് റിപ്പോർട്ട്

പാപ്പരത്വത്തിലായ താപവൈദ്യുത സ്ഥാപനത്തിന്റെ ആസ്തികൾ ലേലം ചെയ്യുന്നതിനിടെയായിരിക്കും രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ നടക്കുക. നവംബർ 25നാണ് ലേലം നടക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷന്റെയും ആർഇസി ലിമിറ്റഡിന്റെയും കൺസോർഷ്യവും ലേലത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

റിലയൻസ് ലേലം നേടിയാൽ മുകേഷ് അംബാനിയുടെ താപവൈദ്യുത മേഖലയിലേക്കുള്ള കടന്നു വരവായിരിക്കും ഇത്. അദാനിക്ക് ഇതിനകം താപ വൈദ്യത മേഖലയിൽ നിക്ഷേപങ്ങളുണ്ട്. ആദ്യ റൗണ്ടിൽ ഏറ്റവും ഉയർന്ന ലേലക്കാരായി റിലയൻസ് മാറിയിട്ടുണ്ട്. എന്നാൽ രണ്ടാം റൗണ്ടിൽ 2,950 കോടി രൂപ ലേലം വിളിച്ച് അദാനി പവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2000 കോടി രൂപയുടെ ബിഡ് ആർ ഐ എൽ സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഛത്തീസ്ഗഡിലെ കോർബ-ചമ്പ സംസ്ഥാന പാതയിൽ കൽക്കരി അധിഷ്ഠിത താപവൈദ്യുത പദ്ധതിയാണ് ലാങ്കോ നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടം കമ്മീഷൻ ചെയ്തു. രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്, മൂന്നാം ഘട്ടത്തിന്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

ഫ്യൂച്ചർ റീട്ടെയിലിന്റെയും എസ്‌കെഎസ് പവറിന്റെയും ആസ്തികളിൽ അദാനിയും റിലയൻസ് ഗ്രൂപ്പുകളും മത്സരിക്കാൻ സാധ്യതയുണ്ട്. ഈ രണ്ട് കമ്പനികൾക്കായി ഇരുവരും താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്.

ഇതിനു മുൻപും പല ലേലങ്ങളിലും റിലയൻസ് ഇന്ഡസ്ട്രീസും അദാനി പവറും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് എന്നാണ് സൂചന.

Top