ലോക സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തിൽ നിന്ന് അദാനിയും അംബാനിയും പുറത്ത്

ദില്ലി: ലോക സമ്പന്നരുടെ പട്ടികയിൽ ഈ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടമായത് ഇന്ത്യൻ വ്യവസായികളായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും. 2023 ൽ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിന്റെ കണക്കുകൾ പ്രകാരം, ഗൗതം അദാനിയുടെ സമ്പത്ത് 78 ബില്യൺ ഡോളറിലധികം ഇടിഞ്ഞു. അതായത് ഏകദേശം 64 ലക്ഷം കോടി രൂപ. അതേസമയം അംബാനിയുടെ ആസ്തിയിൽ 5 ബില്യൺ ഡോളറിലധികം ഇടിവ് വന്നു. അതായത് ഏകദേശം 41,000 കോടി രൂപ. രണ്ട് ശതകോടീശ്വരന്മാർക്കും കോടി ഈ വർഷം നഷ്ടമായത് മൊത്തം 83 ബില്യൺ ഡോളറാണ്.

ഈ മാസം ആദ്യം ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 81.5 ബില്യൺ ഡോളറാണ്, ലോകത്തിലെ ഏറ്റവും മികച്ച ശതകോടീശ്വരന്മാരുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി. മറുവശത്ത് ഗൗതം അദാനിയുടെ സമ്പത്ത് 42.7 ബില്യൺ ഡോളറാണ്.

കഴിഞ്ഞ വർഷം ലോകത്തിലെ സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനി ഇപ്പോൾ 29-ാം സ്ഥാനത്താണ്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം സമ്പന്നരുടെ പട്ടികയിൽ ആദ്യ ആദ്യ 25 ശതകോടീശ്വരന്മാരിൽ ഇപ്പോൾ അദാനിയുടെ പേരില്ല.

ജനുവരി 24 നാണ് അദാനി ഗ്രൂപ്പിനെതിരെ ഓഹരി തട്ടിപ്പ് ആരോപണവുമായി യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് എത്തുന്നത്. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചെങ്കിലും രക്ഷയുണ്ടായില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം നടത്തുന്നത് അദാനി ഗ്രൂപ്പാണ്. മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ കൽക്കരി വ്യാപാരിയുമാണ് ഇവർ.

Top