എസ്.ഐ മുഖം അടിച്ചു പൊട്ടിച്ചെന്ന പരാതിയുമായി പി.ജിക്കാരിയായ യുവതി !

കൊച്ചി: അതിരുതര്‍ക്ക പരാതി അന്വേഷിക്കാന്‍ വന്ന എസ്‌ഐ എതിര്‍പക്ഷത്തു ചേര്‍ന്ന് യുവതിയുടെ മുഖം അടിച്ചു പൊട്ടിച്ചെന്നു പരാതി. കെമിസ്ട്രിയില്‍ പിജിയുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖത്തു നീരുവന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോപണ വിധേയനായ എസ്‌ഐയുടെ സ്റ്റേഷനില്‍ തന്നെ പരാതി കൊടുക്കുകയും ചെയ്തു. കേസ് അന്വേഷിച്ചെങ്കിലും തെളിവില്ലെന്ന മറുപടിയാണ് കിട്ടിയത്. സാക്ഷികളില്ലാത്തിനാല്‍ അടിച്ചിട്ടേ ഇല്ലെന്നായിരുന്നു അങ്കമാലി പൊലീസിന്റെ റിപ്പോര്‍ട്ട്. പരാതിയുമായി വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലെത്തിയപ്പോള്‍ അവരും കൈ മലര്‍ത്തി.

‘സ്വത്തുതര്‍ക്കം പരിശോധിക്കാന്‍ വരാമെന്നു വനിതാ കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ തല്ലു കൊണ്ട എനിക്ക് എവിടുന്ന് നീതി കിട്ടും. ഞാന്‍ ആരോടു പരാതി പറയണം?’ നിറകണ്ണുകളോടെ യുവതി ചോദിച്ചു.

പ്രതിഭാഗത്തുള്ള എസ്‌ഐയെയും അദാലത്തില്‍ വിളിപ്പിച്ചിരുന്നു. വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാലാണു പരാതി കേട്ടത്. കമ്മീഷന്
സല്യൂട്ട് നല്‍കി, യുവതിയെ അടിച്ചിട്ടേ ഇല്ലെന്നു എസ് ഐ വാദിച്ചു. പെണ്‍കുട്ടിയെ ഒന്നുംപറയാന്‍ അനുവദിച്ചുമില്ലെന്ന് പരാതിക്കാരിയുടെ അമ്മ വിശദീകരിച്ചു. പട്ടികജാതിക്കാരിയാണ് പെണ്‍കുട്ടി. പട്ടികജാതി കമ്മീഷനില്‍ പരാതി നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല. അവിടെയെല്ലാം പൊലീസിന്റെ സ്വാധീനമാണെന്നു അമ്മ ആരോപിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള ഭൂമി 20 ലക്ഷം രൂപ വരെ വിലയ്ക്കാണു വിറ്റു പോകുന്നത്. ഇവിടെ 30 ഏക്കര്‍ ഭൂമിക്കു നടുക്ക് ഭര്‍ത്താവില്ലാത്ത ഈ വീട്ടമ്മയും മകളും മാത്രമാണ് താമസം. ഇവരോട് ഏക്കറിന് 3 ലക്ഷം നല്‍കാമെന്നായിരുന്നു പറഞ്ഞത്. കരഭൂമിയാണ് ഈ സ്ഥലം. പാടഭൂമിക്കു പോലും 10 ലക്ഷം ഇവിടെ വിലയുണ്ട്. എതിര്‍ഭാഗം വീട്ടമ്മയെ ഒതുക്കി സ്വത്ത് തരപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. തല്ലിയ പൊലീസുകാരന്‍ ഇ്ക്കാര്യങ്ങള്‍ കമ്മീഷന്റെ മുന്നിലും പറഞ്ഞതായി യുവതിയുടെ മാതാവ് വെളിപ്പെടുത്തി. ഇവര്‍ക്കു വീട്ടിലേയ്ക്കു കയറാതിരിക്കാന്‍ വഴിയടച്ചു. ആളില്ലാത്തപ്പോള്‍ മതില്‍ പുരയിടത്തിലേയ്ക്ക് ഇടിച്ചിട്ടു കമ്പിവേലി കെട്ടി. പൊലീസില്‍ പരാതി എത്തിയപ്പോഴാണ് അതിരുതര്‍ക്കം പരിഹരിക്കാനായി എസ്‌ഐ എത്തിയത്. ഒപ്പം എതിര്‍പക്ഷത്തുള്ളയാളും ഉണ്ടായിരുന്നു.

‘സംഭവ ദിവസം അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. ആകുന്നതു പോലെ കാര്യങ്ങള്‍ പൊലീസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍പക്ഷത്തുള്ളയാളുടെ പക്ഷം ചേര്‍ന്ന് സംസാരിച്ച പൊലീസിനോട് സങ്കടപ്പെട്ടും കരഞ്ഞും കാര്യം പറഞ്ഞു. നിവൃത്തിയില്ലാതായപ്പോള്‍ തര്‍ക്കിച്ചു. അപ്പോഴാണു മുഖമടച്ച് എസ്‌ഐ അടിച്ചത്. ഒന്നല്ല, രണ്ടു കവിളിലും അടിച്ചു. കവിള്‍ നീരുവച്ചു. നിനക്കു പഠിപ്പും വിവരോം ഉണ്ടോടീ എന്നാണ് പൊലീസുകാരന്‍ ചോദിച്ചത്. പാവങ്ങള്‍ക്കെന്താ പഠിച്ചാല്‍ അതിന് വിലയില്ലെന്നുണ്ടോ?’ യുവതി വിശദീകരിച്ചു.

പൊലീസിനെതിരെ പരാതി നല്‍കിയിട്ട് ഒരു ഫലവുമുണ്ടായില്ല. കഴിഞ്ഞ പ്രളയത്തില്‍ വീട്ടിലെ സാധനങ്ങള്‍ക്കൊപ്പം, എക്‌സ്‌റേ ഉള്‍പ്പെടെയുള്ള ചികില്‍സാ രേഖകളും നഷ്ടമായി. പരുക്കുപറ്റിയതു തെളിയിക്കാന്‍ രേഖകളുമില്ല. ഇനി എവിടെ പോയാല്‍ നീതികിട്ടുമെന്നു അന്വേഷിച്ചു നടക്കുകയാണ് ഈ അമ്മയും മകളും.

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ അധികവും സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ടവയെന്നു കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പിതാവിന്റെ സ്വത്ത് തട്ടിയെടുത്തു സഹോദരിമാര്‍ക്ക് ഒന്നും നല്‍കാതിരുന്ന സഹോദരനും സ്വത്ത് തട്ടിയെടുത്ത് അമ്മയെ പെരുവഴിയിലിറക്കിയ മക്കളുമെല്ലാം ആവര്‍ത്തിക്കുന്ന കേസുകളായിരുന്നു. ലക്ഷങ്ങള്‍ വരുന്ന സ്വത്ത് പെണ്‍മക്കള്‍ക്കു കൂടി തുല്യമായി അവകാശപ്പെട്ടതാണെന്നു പറഞ്ഞാല്‍ പലരും അംഗീകരിക്കാറില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കുടുംബ സ്വത്തുമായി വന്നാലേ ഭാര്യയെ പരിരക്ഷിക്കൂ എന്നു പറയുന്ന ഭര്‍ത്താക്കന്മാര്‍ കേരളത്തില്‍ നിരവധിയാണ്. വാര്‍ധക്യത്തിലാകുന്ന അമ്മമാര്‍ സ്വന്തം സ്വത്ത് കാലശേഷമല്ലാതെ മക്കള്‍ക്ക് എഴുതിക്കൊടുക്കരുതെന്ന് ആവര്‍ത്തിച്ചു പറയുന്നു. അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് അനാഥാലയത്തിലാക്കിയ മകനെതിരെയുള്ള പരാതിയും അദാലത്തില്‍ പരിഗണിക്കപ്പെട്ടു.

കളമശേരി മെഡിക്കല്‍ കോളജിലെ അറ്റന്‍ഡര്‍ തസ്ത്കയിലുള്ളയാള്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുന്നു എന്നതാണ് മറ്റൊരു പരാതി. ഈ കേസില്‍ പൊലീസ് നടപടി എടുക്കാത്തതിന്റെ കാരണം ചോദിച്ച് നോട്ടിസ് നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. സ്ഥാപന മേധാവിക്കു പോലും അദ്ദേഹത്തെ നിയന്ത്രിക്കാനാവുന്നില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി തുടര്‍ന്നാല്‍ കമ്മിഷനു ശക്തമായി ഇടപെടേണ്ടി വരുമെന്നും വ്യക്തമാക്കി. എതിര്‍ കക്ഷികള്‍ ഹാജരാകാതിരിക്കുന്നതാണു മറ്റൊരു പതിവ്. ഇവരെ പൊലീസിനെ ഉപയോഗിച്ചു ബലമായി ഹാജരാക്കാന്‍ നടപടിയെടുക്കും.

2 ദിവസത്തെ അദാലത്തിന്റെ ആദ്യ ദിവസം 80 പരാതികളാണു കമ്മിഷനു മുന്നിലെത്തിയത്. 29 കേസുകള്‍ തീര്‍പ്പാക്കി. 16 കേസുകളില്‍ പൊലീസില്‍നിന്നും 6 കേസുകളില്‍ ആര്‍ഡിഒമാരില്‍നിന്നും റിപ്പോര്‍ട്ട് തേടി. 4 കേസുകളില്‍ കൗണ്‍സിലിങ് വേണ്ടി വന്നു.

Top