ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’; പ്രത്യേകതകള്‍ ഇതൊക്കെ. . .

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലത്തിന് മുകളില്‍ 3 വരി പാതയും താഴെ ഇരട്ട റെയില്‍ പാതയുമാണുള്ളത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിശ്വസിക്കുന്ന പാലം യാഥാര്‍ഥ്യമായതോടെ അസം അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയും. കൂടാതെ അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനും ഇന്ത്യക്കു കഴിയും. 4.9 കിലോമീറ്റര്‍ ദൂരമുള്ള പാലം 5900 കോടി രൂപ ചെലവിട്ടാണു നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരമാണു പാലത്തിനുള്ളത്.

പാലത്തിന്റെ പ്രത്യേകതകള്‍

ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ് രണ്ട് തട്ടുകളായുള്ള പാലം നിര്‍മ്മിച്ചിരിക്കുന്നത്.

താഴത്തെ തട്ടില്‍ ഇരട്ട റെയില്‍ പാതയും മുകളില്‍ മൂന്ന് വരി റോഡുമാണുള്ളത്.

പാലം ഉദ്ഘാടനം ചെയ്തതോടെ ധേമാജിയില്‍ നിന്ന് ദീബ്രുഗഡിലേക്കുള്ള ദൂരം 500ല്‍നിന്ന് 100 കിലോമീറ്ററായി കുറയും.

ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്.

ഫൈറ്റര്‍ ജെറ്റുകള്‍ക്ക് പറന്നിറങ്ങാന്‍ കഴിയുന്ന വിധത്തിലാണ് പാലത്തിന്റെ നിര്‍മാണം.

2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത ബോഗിബീല്‍ പാലം 5920 കോടി രൂപ മുതല്‍മുടക്കിലാണ് പണി പൂര്‍ത്തിയാക്കിയത്.

ഫണ്ടിന്റെ അപര്യാപ്തത ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ കാരണം 1997ല്‍ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ബോഗിബീല്‍ പാലം 21 വര്‍ഷത്തിന് ശേഷമാണ് പണി പൂര്‍ത്തിയാക്കുന്നത്.

1997ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ തറക്കല്ലിടുമ്പോള്‍ 1,767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ വീണ്ടും 2600 കോടി അധികം ചെലവായി.

ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയില്‍വേ പാലമെന്ന വിശേഷണമുള്ള ബോഗിബീല്‍ പാലത്തിന് 120 വര്‍ഷമാണ് ആയുസ് കണക്കാക്കിയിരിക്കുന്നത്.

30 ലക്ഷം ചാക്ക് സിമന്റും 19250 മീറ്റര്‍ ഉരുക്കുമാണ് പാലം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

Top