വര്‍ഷങ്ങളോളം ഞാന്‍ ചിരിക്കാതിരുന്നു; ബുളീമിയെ അതിജീവിച്ചതിനെ കുറിച്ച് നടി പാര്‍വതി

ബുളീമിയ എന്ന രോഗം അതിജീവിച്ച അനുഭവം തുറന്ന് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. തന്റെ ശരീരത്തെ കുറിച്ച് ആളുകള്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മാനസികമായി തളര്‍ത്തിയിരുന്നുവെന്നും അത്തരം അഭിപ്രായങ്ങളും പരിഹാസങ്ങളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചതെന്നും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അമിത ഭാരത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും അമിത ആശങ്കയുള്ളവരില്‍ കാണുന്ന രോഗമാണ് ബുളീമിയ. ഇവര്‍ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കും. അതിനു ശേഷം തടി കുറയ്ക്കാന്‍ അമിത വ്യായാമം, കഴിച്ച ഭക്ഷണം ഛര്‍ദിപ്പിക്കല്‍, മരുന്ന് കഴിക്കല്‍ തുടങ്ങിയ പ്രയോഗങ്ങളും നടത്തും. ഇത്തരം അവസ്ഥകളിലൂടെയാണ് താനും കടന്നു പോയതെന്ന് പാര്‍വതി പറയുന്നു. തന്റെ രോഗാവസ്ഥ സങ്കീര്‍ണമാക്കുന്നതില്‍, നിരുപദ്രവമെന്നു തോന്നുന്ന കമന്റുകളും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി.

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് നമ്മള്‍ നടത്തുന്ന അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥയ്ക്ക് കാരണമാകാമെന്നും അതിനാല്‍ ഇത്തരം അഭിപ്രായങ്ങളും കമന്റുകളും പറയാതിരിക്കാന്‍ ശ്രമിക്കണമെന്നും പാര്‍വതി ഓര്‍മിപ്പിക്കുന്നു.

പാര്‍വതിയുടെ വാക്കുകള്‍:

‘ഞാന്‍ വര്‍ഷങ്ങളോളം എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. എന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാകുന്നതിനെ കുറിച്ച് പറയുമായിരുന്നു. എനിക്ക് നല്ല ആകൃതിയിലുള്ള ഭംഗിയുള്ള താടിയില്ലെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ചിരിക്കുന്നതു തന്നെ നിര്‍ത്തി. തുറന്നു ചിരിക്കാതെ വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു. ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്കു പോയാലുമെല്ലാം ഞാന്‍ തനിച്ചു ഭക്ഷണം കഴിക്കാന്‍ തുടങ്ങി. കാരണം, ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് പലപ്പോഴും ആളുകള്‍ കമന്റ് ചെയ്യും. ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ എന്നോട് ‘കുറച്ച് കഴിച്ചൂടെ’ എന്ന് അവര്‍ ചോദിക്കും. അത് കേട്ടാല്‍ പിന്നെ എനിക്ക് ഒന്നും കഴിക്കാന്‍ സാധിക്കില്ല.ഞാന്‍ അവസാനം കണ്ടതിലും നീ തടി വച്ചോ. നീ കുറച്ചു മെലിയണം. ആഹാ… നീ തടി കുറഞ്ഞോ നന്നായി. നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ
നീ കൂടുതല്‍ കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും.മാരിയാന്‍ സിനിമയിലെപ്പോലെ തടി കുറച്ചൂടെ!

ഞാന്‍ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്, ഇതൊക്കെ തമാശയായി എടുത്തൂടെ എന്ന കമന്റുകള്‍ ഒന്നും തന്നെ എന്റെ ശരീരം കേട്ടിരുന്നില്ല. ആളുകള്‍ പറയുന്നതെല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും സ്വയം അത്തരം കമന്റുകള്‍ പറയാനും തുടങ്ങി. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ, ആ വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. വൈകാതെ തന്നെ ഞാന്‍ ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു.

അതില്‍ നിന്നും പുറത്തുവരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രയത്നം വേണ്ടിവന്നു. എന്റെ സുഹൃത്തുക്കളുടെയും, ഫിറ്റ്നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെ ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും, കമന്റുകളും, അഭിപ്രായങ്ങളുമെല്ലാം നിങ്ങളുടെ മനസില്‍ തന്നെ സൂക്ഷിച്ചാല്‍ മതി. അത് എത്ര നല്ലതിന് വേണ്ടിയാണെങ്കിലും പറയാതിരിക്കുക.

 

Top