ആ പുരസ്‌കാരം കാനം തട്ടിയെടുത്തപ്പോള്‍ ‘മഹാ’ നടിയുടെ നഷ്ടവും പൂര്‍ണ്ണമാകുന്നു . . !

parvathy_newsmaker

കൊച്ചി: കാനം രാജേന്ദ്രന്‍ മനോരമയുടെ ന്യൂസ് മേക്കര്‍ ആവുമെന്നത് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ പോലും പ്രതീക്ഷിച്ചിട്ടില്ലന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നടി പാര്‍വതി ഈ പുരസ്‌കാരം നേടുമെന്നായിരുന്നു ഇവരില്‍ ചിലരെങ്കിലും ധരിച്ചിരുന്നത്.

കസബ വിവാദത്തില്‍ പാര്‍വതിയെ ന്യായീകരിച്ച് മനോരമ ചാനല്‍ ചര്‍ച്ചകള്‍ വരെ പ്രത്യേകം സംഘടിപ്പിച്ചത് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായിരുന്നു. പാര്‍വതിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരും പാര്‍വതി 2017-ലെ ന്യൂസ് മേക്കര്‍ ആവുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രഖ്യാപനം ഇതെല്ലാം തകിടം മറക്കുന്നതായിരുന്നു.

കാനം രാജേന്ദ്രനാണ് ന്യൂസ് മേക്കറെന്നത് ചാനലിനു വേണ്ടി എഴുത്തുകാരന്‍ എന്‍.എസ് മാധവനാണ് പ്രഖ്യാപിച്ചത്. ഒന്നര മാസം നീണ്ടു നിന്ന ന്യൂസ് മേക്കര്‍ വോട്ടെടുപ്പില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തുവെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരാണ് പാര്‍വതിക്കും കാനത്തിനും പുറമെ മത്സരരംഗത്തുണ്ടായിരുന്നത്.

കസബ വിവാദത്തില്‍ പാര്‍വതി നടത്തിയ അഭിപ്രായ പ്രകടനമാണ് അവര്‍ക്ക് തന്നെ തിരിച്ചടിയായത്. കസബയിലെ നായക കഥാപാത്രത്തെ സ്ത്രീവിരുദ്ധ കഥാപാത്രമാക്കി ചിത്രീകരിക്കുക വഴി മമ്മൂട്ടിയെയാണ് നടി ലക്ഷ്യമിട്ടതെന്ന പ്രചരണമാണ് പാര്‍വതിക്ക് തിരിച്ചടിയായത്.

ന്യൂസ് മേക്കര്‍ അവാര്‍ഡ് നേടിയെടുക്കാനാണ് വിവാദത്തിന് തിരികൊളുത്തിയതെന്ന പ്രചരണവും പാര്‍വതിക്ക് തിരിച്ചടിയായി. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി പ്രകോപനപരമായി പ്രതികരിച്ച വടക്കാഞ്ചേരി സ്വദേശി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യിപ്പിച്ച നടിയുടെ നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒടുവില്‍ മമ്മൂട്ടി പ്രതികരിച്ചിട്ട് പോലും വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തത് പൊതു സമൂഹത്തിനിടയിലും കടുത്ത അതൃപ്തിക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ ചാനലിന് പോലും സ്വന്തം നിലക്ക് ‘വിചാരിച്ചാല്‍’ പാര്‍വതിക്ക് ന്യൂസ് മേക്കര്‍ പട്ടം നല്‍കാവുന്ന അവസ്ഥയെ തന്നെയാണ് തകിടം മറിച്ചത്.

വോട്ടിങ് ‘നിലവാരവും’ പാര്‍വതിക്ക് കനത്ത തിരിച്ചടിയായെന്നാണ് സൂചന. കസബ വിവാദമില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ പാര്‍വതിക്ക് ലഭിക്കുമായിരുന്ന അവാര്‍ഡാണ് ഇങ്ങനെ അവസാനഘട്ടത്തില്‍ തട്ടി തെറിപ്പിക്കപ്പെട്ടത്.

Top