നടി മധുര നായിക്കിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രയേലില്‍ കോല്ലപ്പെട്ടു

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭര്‍ത്താവും ഇസ്രയേലില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഏഴിന് നടന്ന സംഭവം മധുര തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് താനും കുടുംബവും കടന്നുപോകുന്ന വിഷമകരമായ ഘട്ടത്തേക്കുറിച്ച് മധുര നായിക് പറഞ്ഞത്. ഇന്ത്യന്‍ വംശജയായ ജൂത മത വിശ്വാസിയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോ ആരംഭിക്കുന്നത്.

‘ഞാനും എന്റെ കുടുംബവും ഇന്ന് നേരിടുന്ന സങ്കടങ്ങളും വികാരങ്ങളും വാക്കുകളാല്‍ പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഇസ്രായേല്‍ വേദനയിലാണ്. അവളുടെ കുട്ടികളും അവളുടെ സ്ത്രീകളും അവളുടെ തെരുവുകളും ഹമാസിന്റെ രോഷത്തില്‍ എരിയുകയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും ദുര്‍ബലരുമായവരെയാണ് ഹമാസ് ലക്ഷ്യമിടുന്നത്,’ മധുര പറഞ്ഞു.

‘കഴിഞ്ഞദിവസം, ഞങ്ങളുടെ വേദന ലോകം കാണാനായി ഞാന്‍ എന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ഒരു ചിത്രം പോസ്റ്റ് ചെയ്തു. എന്നാല്‍ പലസ്തീന്‍ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ജൂതനായതിന്റെ പേരില്‍ ഞാന്‍ ലജ്ജിച്ചു, അപമാനിക്കപ്പെട്ടു, നോട്ടപ്പുള്ളിയാക്കപ്പെട്ടു. ഇന്ന് ഞാന്‍ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിക്കുന്നു. ”അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലിപ്പോള്‍ 3000-ത്തോളം ജൂതര്‍ മാത്രമേ ഉള്ളൂ. ഒക്ടോബര്‍ ഏഴാം തീയതി സ്വന്തം കുടുംബത്തിലെ ഒരു മകളും മകനും തങ്ങള്‍ക്ക് നഷ്ടമായി. കസിന്‍ ഒഡായയും ഭര്‍ത്താവും അവരുടെ മക്കളുടെ കണ്‍മുന്നില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന് മധുര കുറിച്ചു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമാണ് ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം ആരംഭിക്കുന്നത്. നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്.

Top