നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്തു ; കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍

തൃശ്ശൂര്‍: ചലച്ചിത്രതാരം ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി സി അഴകപ്പന്‍, ഭാര്യ നാച്ചല്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരാണ് കുന്നംകുളത്ത് പിടിയിലായത്. വില്‍ക്കാനായി ഏല്‍പ്പിച്ച 25 കോടി രൂപയുടെ സ്വത്ത് കബളിപ്പിച്ച് തട്ടിയെടുത്തെന്നാണ് നടിയുടെ പരാതി.

കേസില്‍ ആകെ ആറ് പ്രതികളാണ് ഉള്ളത്. പ്രതികളില്‍ ഒരാളായ ബലരാമനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റുള്ളവരെ ചെന്നൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ഇവര്‍ക്ക് കുന്നംകുളത്ത് ഒളിയിടം ഒരുക്കിയത്. അഴകപ്പനും കുടുംബാംഗങ്ങളും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തന്റെ സ്വത്തു തട്ടിയെടുത്ത അഴകപ്പനെ ബിജെപി നേതാക്കള്‍ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് അടുത്തിടെയാണ് നടി ബിജെപി വിട്ടത്. 25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് ആരോപണം. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. വില്പന നടത്താന്‍ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമിയുടെ പരാതി.

Top